കഠിനംകുളം കൂട്ടബലാത്സംഗം: ഭർത്താവ് അടക്കം 5 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഭർത്താവ് അടക്കം അഞ്ച് പേർ കസ്റ്റഡിയിൽ. യുവതി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. തെളിവ് ശേഖരണത്തിന് ശേഷം അറസ്റ്റ് റെക്കോർഡ് ചെയ്യുമെന്നും ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബി പറഞ്ഞു.
അഞ്ച് വയസ്സുള്ള കുട്ടിക്ക് മുന്നിൽ വച്ചാണ് അതിക്രമം നടത്തിയത്. അതുകൊണ്ട് തന്നെ യുവതിയുടെ ഭർത്താവുൾപ്പടെ എല്ലാ പ്രതികൾക്കു എതിരെയും പോക്‌സോ ചുമത്തും. കുട്ടിയുടെ മുന്പിൽ വെച്ച് പീഡിപ്പിച്ചതിനാണ് പോക്‌സോ ചുമത്തുന്നത്. മൂത്ത കുട്ടിയെ കേസിൽ സാക്ഷിയാക്കും.
യുവതിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടർ നടപടികൾ ഉണ്ടാകുക. കഠിനംകുളം പൊലീസ് േസ്റ്റഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭർത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ക്രൂര പീഡനത്തിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ ഭർത്താവ് മർദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മർദ്ദനമേറ്റു. കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.