അയ്യായിരം രൂപയ്ക്കും രണ്ടു കുപ്പി മദ്യത്തിനും പ്രജുകുമാർ സയനൈഡ് നൽകിയത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി പ്രജുകുമാറിൽ നിന്നും മറ്റൊരു പ്രതിയായ മാത്യു സയനൈഡ് വാങ്ങിയത് അയ്യായിരം രൂപയും രണ്ടു കുപ്പി മദ്യവും നൽകി. ഇക്കാര്യം ചോദ്യം ചെയ്യലിൽ മാത്യു ക്രൈംബ്രാഞ്ചിന് മുന്നിൽ സമ്മതിച്ചു. ഇത്തരത്തിൽ മാത്യൂ വാങ്ങിയ സയനൈഡാണ് ജോളിക്ക് നൽകിയത്. ജോളിക്ക് നൽകാനാണ് സയനൈഡ് വാങ്ങിയതെന്ന് പ്രജുകുമാറിനോട് മാത്യൂ പറഞ്ഞിരുന്നില്ല. പെരുച്ചാഴിയെ കൊല്ലാൻ എന്നാണ് മാത്യു പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരവസരത്തിൽ പ്രജുകുമാറിനോട് മാത്യൂ വീണ്ടും സയനൈഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല. ആ സമയം പ്രജുകുമാറിന്‍റെ കൈവശം സയനൈഡ് സ്റ്റോക്കുണ്ടായിരുന്നില്ലെന്നാണ് മാത്യൂ ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരിക്കുന്നത്. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ മാത്യൂവിനെയും പ്രജുകുമാറിനെയും ചോദ്യം ചെയ്യുകയാണ്. ആവശ്യമെങ്കിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

