മഠത്തിൽ നിന്ന് ഇറക്കിവിടാനാകില്ല; നിയമനടപടികളുമായി മുന്പോട്ടുപോകുകയാണെന്ന് ലൂസി കളപ്പുര
വയനാട്: മഠത്തിൽ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്‍റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവുന്നതല്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭയിൽ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തിൽ അപ്പീൽ നടപടികളുമായി മുന്പോട്ട് പോകുകയാണെന്നും അതുകൊണ്ട് തന്നെ മഠത്തിൽ നിന്ന് നിർബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.
സിസ്റ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്നും മകളെ മഠത്തിൽ നിന്ന് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി) കത്തയച്ചിരുന്നു. ലൂസിക്ക് ഒരു അവകാശവും നൽകില്ലെന്നും സഭ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്‍റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്‍റെ പേരിലാണ് ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയത്.

