ഉരുൾ പൊട്ടൽ: കവളപ്പാറയിൽ മരണം 14 ആയി
എടക്കര: ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച കവളപ്പാറയിൽനിന്നു ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടിയിൽ ഇനിയും അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലൂണ്ടായ ദുരന്തത്തിൽ 65 പേരെ കാണാതായെന്നാണ് വിവരം. 43 വീടുകൾ പൂർണമായി തകർന്നു. അൻപതോളം വീടുകൾ വാസയോഗ്യമല്ലാതായി. മദ്രാസ് റെജിമെന്‍റിലെ മുപ്പതംഗ സൈനികരുടെയും എഴുപത്തഞ്ചോളം വരുന്ന പോലീസിന്‍റെയും ദുരന്തനിവാരണ സേന, ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണു തിരച്ചിൽ നടക്കുന്നത്.
കൂടാതെ ട്രോമാകെയർ ഉൾപ്പടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചും അതിനോടു ചേർന്ന സ്ഥലങ്ങൾ നോക്കിയുമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ.

