ബിനോയി കോടിയേരിയുടെ ഡി.എൻ.എ പരിശോധനയ്ക്ക് രക്തസാന്പിൾ എടുക്കുന്ന ആശുപത്രി മാറ്റി
തിരുവനന്തപുരം: തബിഹാർ സ്വദേശി യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാന്പിൾ സ്വീകരിക്കാൻ തീരുമാനിച്ച ആശുപത്രി പോലീസ് മാറ്റി.
ജുഹുവിലെ കൂപ്പർ ജനറൽ ആശുപത്രിയിൽ നിന്ന് രക്തസാന്പിൾ എടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പൊലീസ് ഇടപ്പെട്ട് ജെ.ജെ. ആശുപത്രിയിലേക്ക് രക്തസാന്പിൾ ശേഖരിക്കുന്നത് മാറ്റുകയായിരുന്നു. പരിശോധന ഇന്ന് നടക്കും. ബോംബെ കലീനയിലെ ഫോറൻസിക് ലാബിലാണ് ഡി.എൻ.എ പരിശോധന നടക്കുക.
ഡി.എൻ.എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്ത സാന്പിൾ നൽകണമെന്ന് ബോംബെ ഹൈക്കോടതി നിർദ്‍ദേശിച്ചിരുന്നു. ഡി.എൻ.എ പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയി കോടിയേരി നൽകിയ ഹർജി പരിഗണിക്കവേയാണ് ചെവ്വാഴ്ച ഡി.എൻ.എ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചത്.

