എം.എൽ.എക്ക് മർദ്ദനമേറ്റ സംഭവം; അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചെന്ന് കാനം
തിരുവനന്തപുരം: എൽദോ എബ്രഹാം എം.എൽ.എക്ക് മർദ്ദനമേറ്റ സംഭവത്തിൽ അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മർദ്ദനം നടന്ന് രണ്ട് മണിക്കൂറിനകം സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രി ഇതിനോടകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ റിപ്പോർട്ട് വരട്ടെയെന്നും കാനം പറഞ്ഞു.
ഇത്രയും മോശം പോലീസിനെ കണ്ടിട്ടില്ലെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. പോലീസ് മോശമായാൽ എല്ലാം മോശമാകുമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്നും എൽദോ പറഞ്ഞു. കാനം രാജേന്ദ്രനിലും സി.പി.ഐ നേതൃത്വത്തിലും തനിക്ക് പൂർണ വിശ്വാസമുണ്ട്. തുടർ സമരങ്ങൾ ആവശ്യമെങ്കിൽ അത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

