ബാലഭാസ്കറിന്‍റെ മരണം: രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി
കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തന്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ബാലഭാസ്കറിന്‍റെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധമെന്തെന്ന കാര്യത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടോ, അങ്ങനെയെങ്കിൽ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുണ്ടായിരിക്കുന്നത്. സ്വർണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോൾ ഏത് നിലയിലാണ് എന്നീ കാര്യങ്ങളാണ് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കേണ്ടത്.
ബാലഭാസ്കറിന്‍റെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിനും ബാങ്കുകൾക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതും പരിശോധിച്ച് വരവെയാണ് ഹൈക്കോടതി അന്വേഷണത്തെക്കുറിച്ച് റിപ്പോർട്ട് തേടുന്നത്.

