മദ്യം ഒറ്റയ്ക്ക് കുടിച്ച് തീർത്തതിന് പ്രസാദിനെ തലക്കടിച്ച് കൊന്നു: കുറ്റം സമ്മതിച്ച് അയൽവാസി
കൊച്ചി: എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം നടത്തിയത് വീട്ടുടമ സജീവൻ തന്നെയെന്ന് കുറ്റസമ്മതമൊഴി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഇരുവരും വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീർത്തതാണ് തർക്കത്തിന് കാരണം. സജീവന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
എയർ ഗൺ കൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. പരസ്പര വിരുദ്ധ മൊഴികൾ നൽകുന്ന സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സജീവൻ കുറ്റം സമ്മതിച്ചത്. പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദിനെയാണ് അയല്‍വാസിയുടെ വീടിന്‍റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവന്‍റെ കോഴിഫാമിലെ ജോലിക്കാരൻ കൂടിയാണ് പ്രസാദ്.
ഇന്നലെ രാവിലെയാണ് അയൽവാസിയായ കാക്കൂച്ചിറ സജീവന്‍റെ വീടിന്‍റെ ടെറസിൽ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസാദിന്‍റെ മൃതശരീരത്തിനടുത്ത് നിന്ന് തന്നെ എയർഗണും കണ്ടെത്തിയിരുന്നു. ഇത് തകർന്ന നിലയിലുമായിരുന്നു. മരിച്ച പ്രസാദിന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിലുമായിരുന്നു.

