സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സമിതിയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ തിരുത്തൽ നടപടികളുമായി സിപിഎം. കോഴിക്കോട് ചേർന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. പ്രമുഖ നേതാക്കളായ പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി ഉൾപ്പെടുത്തി. മുൻപ് പി. ജയരാജനെ ഒഴിവാക്കിയതിനെതിരെ ഉയർന്ന വ്യാപക വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്.
അതേസമയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. എൽഡിഎഫിന്റെ പുതിയ കൺവീനറായി പി. രാജീവിനെ നിയോഗിക്കാൻ തീരുമാനമായി. ഒ.എസ്. അംബിക, എം. വിജിൻ, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ് എന്നിവരുൾപ്പെടെ ഒൻപത് പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സമിതിയും വിപുലീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിയുടെയും സംഘടനാ പോരായ്മകളുടെയും പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനം ഉയർന്നു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളും സംസ്ഥാന സെക്രട്ടറിയുടെ ചില വിവാദ പ്രസ്താവനകളും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്ന് വിലയിരുത്തിയ യോഗം എം.വി. ഗോവിന്ദന് ശാസന നൽകിയതായും വിവരമുണ്ട്. താഴ്ന്ന തട്ടിൽ ജനസ്വാധീനം വീണ്ടെടുക്കാൻ കർശന തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.
#CPIMKerala #KeralaPolitics #MVGovindan #PJayarajan #LDF #KeralaNews #CPM
XZzzx

