യാത്രക്കാരൻ ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

കോട്ടയം: നിറയെ യാത്രികരെയും കൊണ്ട് കണ്ടക്ടർ ഇല്ലാതെ കെ.എസ്.ആർ.ടി.സി ബസ് ഓടിയത് 18 കിലോമീറ്റർ. ശനിയാഴ്ച രാത്രി പത്തോടെ മൂവാറ്റുപുഴയിലാണ് സംഭവം. ബത്തേരിയിൽ നിന്ന് കോട്ടയത്തേക്ക് പോയ RSK 644 നന്പർ ബസാണ് നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവർ യാത്ര തുടരുന്നതിനിടെ തിങ്ങിനിറഞ്ഞ ബസിൽ യാത്രക്കാർ സിംഗിൾ ബെല്ലടിച്ചും ഡബിളടിച്ചും സ്വയം കണ്ടക്ടർമാരായി. ഒടുവിൽ കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടർ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവർ ബസുമായി യാത്ര തുടരാൻ തുടങ്ങി. അതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട ഡിപ്പോ അധികൃതർ ബസ് പിടിച്ചിട്ടു.
ബത്തേരിയിൽ നിന്നും വന്ന ബസ് മൂവാറ്റുപുഴയിൽ എത്തിയപ്പോൾ കണ്ടക്ടർ ബസിൽ നിന്നും പുറത്തിറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇദ്ദേഹം ബസിൽ തിരികെ കയറും മുന്പ് യാത്രക്കാരിൽ ഒരാൾ ഡബിൾ ബെല്ലടിച്ചു. അതാണ് ബസ് യാത്ര തുടരുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. തിരിക്കിനിടെ യാത്രക്കാരന്‍റെ കൈ അബദ്ധത്തിൽ തട്ടിയതാണെന്നും റിപ്പോർട്ടുകളുണ്ട്.