പെരുന്തച്ചന്റെ സംവിധായകൻ അജയൻ അന്തരിച്ചു
തിരുവനന്തപുരം : മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ പെരുന്തച്ചന്റെ സംവിധായകൻ അജയൻ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. പെരുന്തച്ചൻ സിനിമയ്ക്ക് 1990ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച ജനപ്രിയ സിനിമക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1992ൽ ലൊക്കാർനോ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ലിയോപാർട് അവാർഡിന് നോമിനേഷൻ ലഭിച്ചു.
പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയുടെ മകനാണ് അജയൻ. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ സാങ്കേതികവിദ്യയിൽ ഡിപ്ലോമ നേടിയ അദ്ദേഹം, ക്യാമറ അസിസ്റ്റന്റായാണ് ചലച്ചിത്രമേഖലയിൽ കടന്നുവന്നത്. തോപ്പിൽ ഭാസി, ഭരതൻ, പത്മരാജൻ എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടർ ആയി. കൂടാതെ നിരവധി തമിഴ് സിനിമകളിൽ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.

