വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത് മന്ത്രി : ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് എസ്പി
പത്തനംതിട്ട : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം. കെഎസ്ആർടിസി ബസ് വിടുന്നിടത്ത് എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തി വിടുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി.
ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്ന യതീഷ് ചന്ദ്രയുടെ ചോദ്യത്തിന് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്പിയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാമെന്ന് എസ്പി പറഞ്ഞെങ്കിലും അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസിൽ പമ്പയിലേക്ക് തിരിച്ചു.



