മണ്ഡലകാലത്ത് ഹെലികോപ്റ്ററിൽ സ്ത്രീകളെ എത്തിച്ചേക്കും
തിരുവനന്തപുരം: മണ്ഡലകാലത്ത് ദർശനം നടത്താനെത്തുന്ന സ്ത്രീകളെ ഹെലികോപ്റ്ററിൽ പമ്പയിൽ എത്തിക്കാനുള്ള സാധ്യത തേടി പൊലീസ്. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല ഓൺലൈൻ ബുക്കിങ്ങിലൂടെ ഇതിനോടകം പ്രായപരിധിക്ക് പുറത്തുള്ള(പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർ) 560 സ്ത്രീകൾ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ കേരളത്തിൽനിന്ന് മൂന്ന് സ്ത്രീകളൊഴികെ ബാക്കിയുള്ളവർ കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിങ്ങളിൽനിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് കുടുംബസമേതമാണ് ബുക്കിങ്ങുകൾ വന്നിട്ടുള്ളത്. എന്നാൽ ഇവർ ശബരിമലയിലേക്ക് വരുമ്പോൾ കനത്ത പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് ബദൽ മാർഗങ്ങൾ തേടുന്നത്.
ഇത്തരത്തിൽ ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഹെലികോപ്റ്റർ മാർഗം പമ്പയിലെ ഹെലിപ്പാഡിൽ എത്തിക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നവംബർ 17നാണ് മണ്ഡല-മരകവിളക്കിനായി ശബരിമല നട തുറക്കുന്നത്. ഇതിന് മുന്നോടിയായി പൊലീസ് ഉൾപ്പടെ വിവിധ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹെലികോപ്റ്റർ മാർഗം സ്ത്രീകളെ എത്തിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.



