പാർട്ടിയുടെ സമര രീതികൾ മാറണമെന്ന് സി.പി.ഐ സംഘടനാ റിപ്പോർട്ട്
കൊല്ലം : സ്വയംവിമർശനവുമായി സി.പി.ഐ 23−ാം പാർട്ടി കോൺഗ്രസിന്റെ സംഘടനാ റിപ്പോർട്ട്. കോലം കത്തിക്കൽ ഉൾപ്പെടെയുള്ള പാർട്ടിയുടെ സമര രീതികൾ മാറണമെന്നും വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവർത്തനം വേണ്ടെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. കേഡർ സംവിധാനത്തിൽ വീഴ്ച സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നേതാകൾക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ചില നേതാക്കൾ ദ്വീപുകളെ പോലെയാണ് പ്രവർത്തിക്കുന്നത്. അവരെ ചോദ്യം ചെയ്യാൻ പോലും അണികൾക്ക് ഭയമാണ്. പാർട്ടി അംഗങ്ങൾ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും പാർട്ടിയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഭാഗീയത ഉൾപാർട്ടി ജനാധിപത്യത്തിലൂടെ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പാർട്ടി ക്ഷയിക്കും. നേതാക്കൾക്ക് അഹന്തയും സ്ഥാനമോഹങ്ങളുമാണ്. ഇഷ്ടാനിഷ്ടത്തോടെയുള്ള പ്രവർത്തനം, ചില സഖാക്കളോടുള്ള ദേഷ്യം, കാലാകാലങ്ങളായുള്ള വിഭാഗീയതയുടെ തുടർച്ച എന്നിവയാണ് വിഭാഗീയതയുടെ കാരണങ്ങൾ. വിഭാഗീയത മറച്ചുവയ്ക്കാൻ നേതാക്കൾ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
