മകളെ രക്ഷിക്കുന്നതിനിടെ പിതാവും സഹോദരനുമുൾപ്പെടെ മൂന്ന് പേർ മുങ്ങി മരിച്ചു
വയനാട്: പുഴയിലെ കയത്തിൽ അകപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവും സഹോദരനുമുൾപ്പെടെ മൂന്ന് പേർ മുങ്ങി മരിച്ചു. പുൽപ്പള്ളി കബനിഗിരി ചക്കാലക്കൽ ബേബി എന്ന സ്‌കറിയ (54), മക്കളായ അജിത് സ്‌കറിയ (24), ആനി സ്‌കറിയ (18) എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂടെയുണ്ടായി രുന്ന മൂന്ന് പാലം പുളിമൂട്ടിൽമത്തായിയുടെ മക്കളായ സെവിൻ, മിഥുല, ഇവരുടെ ബന്ധുവായ ചുണ്ടേൽ കൊടിയിൽ ജോൺസന്റെ മകൾ അലീന എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെ ബേബിയും മക്കളും ബന്ധുക്കളായ കുട്ടികളുമായി കബനി നദിയിലെ മഞ്ചാടിക്കടവിലെവെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആനി കാൽ വഴുതി കയത്തിൽ വീഴുകയും മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവും സഹോദരനും കയത്തിൽപ്പെടുകയായിരുന്നു. മറ്റ് കു
ട്ടികൾ അലറി കരഞ്ഞതിനെ തുടർന്ന് നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ആദ്യം അജിതിന്റെയും തുടർന്ന് സ്‌കറിയയുടെയും മൃതദേഹം കണ്ടെടുത്തു. പിന്നീടാണ് ആനിയെ കണ്ടെത്തിയത്. കൂടുതൽ പേർ ഒഴുക്കിൽപെട്ടുവെന്ന് സംശയിച്ച് നാട്ടുകാരും ഫയർഫോഴ്‌സും ഏറെ നേരം തെരച്ചിൽ നടത്തി. പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിന് ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു. സ്‌കറിയ വിമുക്ത ഭടൻകൂടിയാണ്. ഭാര്യ: ഭാര്യ ലിസി.
