കേന്ദ്രത്തിലുള്ളത് കർഷകർക്ക് നേരേ വെടിയുതിർക്കുന്ന സർക്കാർ : രമേശ് ചെന്നിത്തല
തിരുവനന്തപുരം : അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കർഷകർക്ക് നേരേ കേന്ദ്രസർക്കാർ വെടിയുതിർക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് കെ.പി.സി.സി.യും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരെ നിരന്തരം കബളിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നെല്ലിന്റെ സംഭരണവില 8.40 രൂപ വർദ്ധിപ്പിച്ചപ്പോൾ ഇടതുസർക്കാർ ഇതുവരെ ഒരു രൂപമാത്രമാണ് കൂട്ടിയത്. ഇത് കർഷകരോടുള്ള അവഗണനയാണ്. കർഷകരെ കൊള്ളയടിക്കുക മാത്രമല്ല, വാഗ്ദാനങ്ങൾ നിറവേറ്റുന്നില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചുകൊണ്ട് നരേന്ദ്രമോഡിയും പിണറായി വിജയനും കാർഷിക മേഖലയെ തകർത്തുവെന്ന് കെ.പി.സി.സി. മുൻപ്രസിഡണ്ട് വി.എം സുധീരൻ പറഞ്ഞു.
സെക്രട്ടേറിയറ്റ് ഉപരോധിച്ച പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലാൽ വർഗീസ് കൽപകവാടി, സംസ്ഥാന ജനറൽ സെക്രട്ടറി ഹെലന്‍ബാബു, ജില്ലാ പ്രസിഡണ്ട് എം.എസ്.അനിൽ എന്നിവർ സംസാരിച്ചു.

