ഭൂദാനം : സബ് കളക്ടർ ദിവ്യ എസ് അയ്യരെ മാറ്റി
തിരുവനന്തപുരം : ദിവ്യയെ സബ് കളക്ടർ സ്ഥാനത്തുനിന്നും നീക്കി. തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഒരു കോടിരൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയെന്ന ആരോപണത്തിലാണ് തിരുവനന്തപുരം സബ് കളക്ടർ ക്കെതിരെ നടപടി. ദിവ്യക്ക് പകരം തിരുവനന്തപുരം സബ് കളക്ടറായി ഇംപ ശേഖറെ നിയമിച്ചു. നിലവിൽ ഫോർട്ട് കൊച്ചി സബ്കളക്ടറാണ് ഇദ്ദേഹം.
വർക്കല താലൂക്കിൽ അയിരൂർ വില്ലേജിലെ ഇലകമൺ പഞ്ചായത്തിലെ വില്ലിക്കടവിൽ വർക്കല-പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ നടപടിയാണ് വിവാദമായത്. 27 സെന്‍റ് റോഡ് പുറന്പോക്കാണ് പതിച്ചുനൽകിയത്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി വർക്കല തഹസീൽദാർ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂർ പോലീസ് േസ്റ്റഷൻ കെട്ടിടം നിർമ്മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാൽ റവന്യുവകുപ്പിന്‍റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കളക്ടർ ദിവ്യ എസ്.അയ്യർക്ക് കോടതി നിർദ്‍ദേശം നൽകി. തുടർന്ന് സബ് കളക്ടർ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീൽദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.
കോൺഗ്രസ് എം.എൽ.എ.എസ്. ശബരിനാഥിന്‍റെ ഭാര്യയാണ് ദിവ്യ. കുറ്റിക്കലിലും ഭൂമിപതിച്ചുനൽകിയതുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ ആരോപണം ഉയർന്നിരുന്നു.

