വന്യമൃഗങ്ങൾ കൂട്ടത്തോടെ ആദിവാസി മേഖലകളിലേക്ക്
പാലോട് : വേനൽ കനത്തതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്നു. വനത്തോട് ചേർന്നു കിടക്കുന്ന ആദിവാസി ഊരുകളിലാണ് ഏറ്റവുമധികം വന്യമൃഗ ഭീഷണി. കാട്ടാറുകളും ജലസ്രോതസ്സുകളും വറ്റിവരളുകയും നീർച്ചോലകൾ കരിഞ്ഞു തുടങ്ങുകയും കാടിനുള്ളിൽ കുടിക്കാനും ശരീരം തണുപ്പിക്കാനും വെള്ളമില്ലാതായതോടെയുമാണ് കാട്ടാനകൾ, കാട്ടുപോത്തുകൾ തുടങ്ങിയുള്ള വന്യ മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയത്. പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ആദിവാസിമേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസമായി നിരന്തരമായുള്ള കാട്ടാന, കാട്ടുപോത്ത്, കാട്ടു പന്നി, മ്ലാവ് എന്നിവയുടെ ശല്യം തുരുകയാണ്.
കുളത്തുപ്പുഴ റേഞ്ചിലെ അരിപ്പ, കന്നിമാർ ചതുപ്പ്, അടിപറന്പ് പാലോട് റേഞ്ചിലെ വിട്ടിക്കാവ്, കാട്ടിലക്കുഴി, അഞ്ചുമരുതും മൂട്, കൊന്പിരാൻ കല്ല് തുടങ്ങിയ വനമേഖലകളിലാണ് ജലസ്രോതസ്സില്ലാതെ കാടുകൾ കരിഞ്ഞുണങ്ങുന്നത്. കുടിനീർ തേടി ജനവാസ മേഖലയിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങൾ ലക്ഷങ്ങളുടെ കാർഷിക വിളകൾ നശിച്ചാണ് കടന്നുപോകുന്നത്. ആദിവാസി ഊരുകളിൽ കർഷകർ വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്താണ് കൃഷിയിറക്കുന്നത്.
അതുകൊണ്ടുതന്നെ ഓരോ കാർഷിക വിള നശിക്കുന്പോഴും ഇവരുടെ ജീവിതം കൂടുതൽ സങ്കീർണമാവുകയാണ്. സ്വാഭാവിക വനം വെട്ടിനശിപ്പിച്ച് സോഷ്യൽ ഫോറസ്റ്ററിയുടെ പേരിൽ പരിസ്ഥിതിക്കിണങ്ങാത്ത അക്വേഷ്യയും മാഞ്ചിയവും നട്ടുപിടിപ്പിച്ചതാണ് വനംകരിഞ്ഞുണങ്ങാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വനത്തിലെ ശേഷിക്കുന്ന കുടിനീരും ഇത്തരം വൃക്ഷങ്ങൾ കുടിച്ചു വറ്റിക്കുമെന്നാണ് ആദിവാസികളുടേയും അഭിപ്രായം.
ആദിവാസികളുടെ ജീവനും സ്വത്തിനും ഉറപ്പുനൽകുന്നതിനായി വനംവകുപ്പ് ജൈവ വേലികളും കിടങ്ങുകളും നിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ടങ്കിലും പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ഈ സൗകര്യങ്ങളൊന്നും ലഭ്യമല്ല.


