ഇന്റലിജൻസ് റിപ്പോർട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നെങ്കിൽ അതിന്‍മേൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരത്ത് നടന്ന ആക്രമണ സംഭവങ്ങളിൽ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാരിന് സാധിച്ചില്ല. മുഖ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണ്. ഇന്റലിജൻസ് റിപ്പോർട്ട് എന്നത് കൽപിച്ചുണ്ടാക്കിയ കെട്ടുകഥയാണങ്കെിലും അതിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഇന്റലിജൻസ് റിപ്പോർട്ടിനെ ആയുധമാക്കി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു.
തിരുവനന്തപുരത്തെ രാഷ്ട്രീയസംഘർഷങ്ങൾ മെഡിക്കൽ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന രീതിയിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു. അക്രമത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കുമ്മനം പ്രതികരിച്ചത്. പോലീസിന്റെ നിഷേധാത്മകമായ നയം മൂലമാണ് കേരളത്തിൽ അക്രമപ്രവർത്തനങ്ങൾ നടക്കുന്നത്. നാട്ടിൽ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാനചർച്ചകൾ വേണ്ടിവരുന്നത്. ഈ യാഥാർത്ഥ്യങ്ങൾ മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

