ആറ്റിങ്ങൽ സ്വദേശിയുടെ കൊലപാതകം : യുവതി അറസ്റ്റിൽ
മാനന്തവാടി : ആറ്റിങ്ങൽ സ്വദേശി മരിച്ച സംഭവത്തിൽ ഭർതൃമതിയായ യുവതിയെ അറസ്റ്റ് ചെയ്തു. കൊയിലേരി റിച്ചാർഡ് ഗാർഡനിലെ ബിനി മധു (37) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ അവനവൻ ചേരി തച്ചർകുന്ന് എസ്.എൽ മന്ദിരം സുലിലാ(30)ണ് കൊലപാതകം ചെയ്യപ്പെട്ടത്. കൊയിലേരിയിൽ സുലിൽ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയാണിവർ. യുവാവ് തന്റെ സഹോദരനാണെന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞിരുന്നത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം യുവതി കൈപ്പറ്റിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പോലീസ് അറസ്റ്റ് ചെയ്ത വീട്ടുടമ ബിനി മധുവിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് നടക്കുന്ന ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായാലെ സംഭവത്തിന്റെ ചുരുളഴിയൂ. ചോദ്യംചെയ്യലിനോട് ഇവർ സഹകരിക്കാത്തത് പോലീസിന് പ്രശ്നമാകുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ബിനിയുടെ വീട്ടുജോലിക്കാരി അമ്മു ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ബിനി നൽകിയ ക്വട്ടേഷനനുസരിച്ചാണ് കൊലപാതകമെന്നാണ് അമ്മു നൽകിയ മൊഴി. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ബിനിയെ റിമാൻഡ് ചെയ്ത് വൈത്തിരിയിലെ വനിതാ സബ് ജയിലിലേക്കുമാറ്റി.
സുലിലിനെ 2016 സെപ്റ്റംബർ 26ന് ആണ് ഊർപ്പള്ളിയിൽ കബനി പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരൻ നേരത്തേ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ സുലിലിന്റെയും യുവതിയുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു.
യുവതി പലതവണയായി അക്കൗണ്ട് മുഖേനയല്ലാതെ പണം കൈപ്പറ്റിയതായി സൂചനയും ലഭിച്ചു. സുലിൽ ചെക്കുവഴി ബിനിക്ക് പണം നൽകിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. കൂടാതെ സംഭവദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ഫോട്ടോകൾ നീക്കംചെയ്തതും സംശയം ജനിപ്പിച്ചിരുന്നു.

