കൊച്ചിയിൽ വികസന മേളം; 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഷീബ വിജയൻ
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തുപകരുന്ന 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് ഈ പദ്ധതികൾ നാടിന് സമർപ്പിച്ചത്.
ദേശീയപാത 66-ലെ തലപ്പാടി - ചെങ്കള (2,650 കോടി രൂപ), കോഴിക്കോട് ബൈപാസിലെ വെങ്ങളം - രാമനാട്ടുകര (2,140 കോടി രൂപ) എന്നീ ആറുവരി പാതകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം സംസ്ഥാനത്ത് നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.
റെയിൽവേ മേഖലയിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംക്‌ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഷൊർണൂർ - നിലമ്പൂർ പാതയുടെ വൈദ്യുതീകരണവും പാലക്കാട് - പൊള്ളാച്ചി പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.
പെട്രോകെമിക്കൽ മേഖലയിൽ 5,500 കോടി രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പ്ലാന്റിനും അദ്ദേഹം തറക്കല്ലിട്ടു. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികൾ വലിയ മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ewfrerwws


