"ഭരണമാറ്റം വേണം, പിണറായി 3.0 നാശമുണ്ടാക്കും"; സംസ്ഥാന സർക്കാരിനെതിരെ സാറാ ജോസഫ്
ശാരിക l കേരളം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തന ശൈലിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. കേരളത്തിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കിയ അവർ, 'പിണറായി 3.0' എന്ന ബ്രാൻഡിംഗ് ദോഷം ചെയ്യുമെന്നും ഇത് വ്യക്തി കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി. ജനാധിപത്യത്തെക്കാൾ ഉപരി അധികാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി.
അധികാരത്തിനായി ഏത് പിശാചിനെയും കൂട്ടുപിടിക്കുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സാറാ ജോസഫ് പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം പാർട്ടി ഏകാധിപത്യമാണെന്നും കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ജനാധിപത്യം ഒരുപോലെ നശിക്കുന്ന അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചോദ്യം ചോദിക്കാനോ തിരുത്താനോ ഉള്ള സാധ്യതകൾ ഇല്ലാതാകുന്നത് ജനാധിപത്യത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞാൽ ജനവികാരം കണക്കിലെടുക്കാതെ തന്നിഷ്ടം പ്രവർത്തിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. വികസനത്തിന്റെ പേരിൽ കുറെ റോഡുകളും മറ്റും നിർമ്മിക്കുന്നതിനപ്പുറം അടിസ്ഥാന വർഗത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അവർ വിമർശിച്ചു. ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രങ്ങൾ ആപത്താണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം ജനം വിലയിരുത്തണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.
sdsdfs


