ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും; പുതിയ ചിത്രങ്ങൾ പുറത്ത്
ശാരിക l കേരളം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണസംഘം (SIT) വീണ്ടും ചോദ്യം ചെയ്തേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കടകംപള്ളി സുരേന്ദ്രൻ നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിനെ കാണാനാണ് താൻ എത്തിയതെന്നായിരുന്നു കടകംപള്ളിയുടെ മുൻ വിശദീകരണം. എന്നാൽ, അദ്ദേഹം വീണ്ടും പോറ്റിയുടെ വീട്ടിലെത്തിയിരുന്നു എന്ന് പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നതായി എസ്ഐടി കരുതുന്നു.
അതേസമയം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മൊഴി നൽകി. പോറ്റിയുമായി ബന്ധപ്പെട്ട ചില നിർണ്ണായക സാമ്പത്തിക രേഖകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ മൊഴികൾ പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്ന് എസ്ഐടി തീരുമാനിക്കും.
സ്വർണം എപ്രകാരം ദുരുപയോഗം ചെയ്തു എന്നതിൽ വ്യക്തത വരാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ എസ്ഐടി ആരംഭിച്ചു. വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവ തെളിയിക്കുന്നതിനുള്ള അന്തിമ തെളിവുശേഖരണത്തിലാണ് സംഘം ഇപ്പോൾ. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം കോടതിയുടെ അനുമതിയോടെ മാത്രമേ ഉണ്ടാകൂ.
dsfsf


