പിടിച്ചെടുത്ത വാഹനങ്ങളിൽ ദുരൂഹത; നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും

ഷീബ വിജയൻ
കൊച്ചി I ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഏഴ് വാഹനങ്ങളായിരുന്നു അമിത് ചക്കാലക്കലില്‍ നിന്ന് പിടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് കസ്റ്റംസിന്‍റെ ഓഫീസിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ബാക്കിയുള്ളവ അമിത്തിന്‍റെ വര്‍ക്ക് ഷോപ്പിലാണുള്ളത്.
അതേസമയം തന്‍റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തത് എന്നായിരുന്നു കഴിഞ്ഞദിവസം അമിത് മാധ്യമങ്ങളോട് പറഞ്ഞത്. ഗോവയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പാണ് 99 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ വാങ്ങിയതെന്നും മറ്റ് വാഹനങ്ങള്‍ അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലെത്തിയവയാണെന്നുമാണ് അമിത് പറഞ്ഞത്. എന്നാല്‍ അമിത് ചക്കാലക്കലിന് വാഹനഇടപാടുമായി ബന്ധമുണ്ടെന്നും താരങ്ങള്‍ക്കടക്കം ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ എത്തിച്ചുനല്‍കിയതില്‍ മുഖ്യഇടനിലക്കാരന്‍ അമിത് ആണെന്നുമാണ് കസ്റ്റംസ് പറയുന്നത്. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം അമിത്തിന്‍റേതാണെന്നും കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം ഉണ്ടെന്നും കസ്റ്റംസ് പറയുന്നു.
അതിനിടെ ഭൂട്ടാനില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. കസ്റ്റംസിന് പുറമേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി), ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ), ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ), കേന്ദ്ര ജിഎസ്ടി എന്നീ ഏജന്‍സികളും അന്വേഷണം നടത്തും.
vbghnbnvbv