ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഷീബ വിജയൻ
കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായിരുന്ന വിനീത, ദിവ്യ ,രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.
സാമ്പത്തിക ക്രമക്കേട് നടന്നതിന് തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ശരിവെച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. മൂന്നു ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് അന്വേഷണ സംഘം ഉടന്‍ കടക്കും. അതേസമയം ജീവനക്കാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസ് നിലനില്‍ക്കുന്നതല്ലെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. മൂന്ന് ജീവനക്കാരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പ്രധാന തെളിവായത്. എന്നാല്‍ ദിയ നികുതി വെട്ടിപ്പ് നടത്താനാണ് പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. അതേസമയം ജീവനക്കാര്‍ 64 ലക്ഷം രൂപ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
RERWERWQEW