അടിയന്തിരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി ധാരണണ്ടാക്കി: ഗോവിന്ദന്റെ പ്രസ്താവനയിൽ സിപിഐഎം പ്രതിരോധത്തില്‍

ഷീബ വിജയൻ
തിരുവന്തപുരം: അടിയന്തിരാവസ്ഥക്കാലത്ത് സിപിഐഎം ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം പ്രതിരോധത്തില്‍. വെളിപ്പെടുത്തല്‍ വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി എം വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ആര്‍എസ്എസ് വോട്ട് ആവശ്യമില്ലെന്നും, ഒരുകാലത്തും ആര്‍ എസ് എസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നുമാണ് എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞത്. ഇ എം എസാണ് ആര്‍ എസ് എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതെന്നും, കോണ്‍ഗ്രസാണ് ആര്‍ എസ് എസുമായി എല്ലാകാലത്തും സഖ്യമുണ്ടാക്കിയതെന്നുമാണ് എം വി ഗോവിന്ദന്റെ ആരോപണം. ഞങ്ങള്‍ സഹകരിച്ചത് ജനതാപാര്‍ട്ടിയുമായായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വാദം. പാര്‍ട്ടിസെക്രട്ടറിയുടെ അഭിമുഖം സിപിഐഎം നേതാക്കളെ ആകെ വെട്ടിലാക്കുകയാണ്.
മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്‍ ഡി എഫ് കണ്‍വീനറും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്റെ വാക്കുകള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയിരുന്നു. താന്‍ ബി ജെ പി ദേശീയനേതാവും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവഡേക്കറെ കണ്ടെന്നും, അദ്ദേഹം തന്റെ മകന്റെ വീട്ടില്‍ നന്ദകുമാറിനൊപ്പം വന്നുവെന്നും വെളിപ്പെടുത്തിയത് പാര്‍ട്ടിയെ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇ പി ജയരാജന്‍ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ലാക്ഷ്യം പറച്ചിലും മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കെയായിരുന്നു ജയരാജന്‍ താന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഇ പിയുടെ പ്രസ്താവന സിപിഐഎമ്മിനെ വന്‍ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. ഇതോടെ തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പരസ്യമായി ഇ പി ജയരാജനെ തള്ളിപ്പറയുകയും പിന്നീട് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു.
പാലക്കാട് തിരഞ്ഞെടുപ്പ് കാലത്ത് ഇ പിയുടെ ആത്മകഥയെന്ന പേരില്‍ ഇറങ്ങിയ കട്ടന്‍ചായയും പരിപ്പുവടയും സി പി എമ്മിനെ പിന്നെയും വെട്ടിലാക്കി. താന്‍ എഴുതിയതല്ല ആത്മകഥയെന്നും തന്റെ പേരില്‍ മറ്റാരോ എഴുതിയ കഥയാണ് കട്ടന്‍ചായയും പരിപ്പുവടയുമെന്നായിരുന്നു പിന്നീട് ഇ പിയുടെ വിശദീകരണം. ഇ പി ജയരാജനുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതാണെന്നായിരുന്നു പിന്നീട് പാര്‍ട്ടി സമ്മേളനങ്ങള്‍ വിലയിരുത്തിയത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ പാര്‍ട്ടി സെക്രട്ടറിയുടെ അഭിമുഖമാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് നിലമ്പൂര്‍ പോലുള്ള മണ്ഡലത്തില്‍ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍. ആര്‍ എസ് എസുമായും ബി ജെ പി നേതൃത്വവുമായി ചില അന്തര്‍ധാരകള്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഉത്തേജനം നല്‍കുന്നതാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
eqwwedewdewd