നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ഉദ്യോഗസ്ഥൻ മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയാണ് സംഭവം. കാറില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെ ഐവിന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിന് മുന്നില്‍ കയറി നിന്നു. ഇത് കണക്കാക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കാര്‍ മുന്നോട്ടെടുത്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
കാര്‍ ഇടിച്ച് ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു. തുടര്‍ന്ന് താഴേക്ക് വീണ് ഐവിന് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലെ ഷെഫാണ് ഐവിന്‍. ജോലി കഴിഞ്ഞ് രാത്രിയില്‍ തിരികെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
xzcxzcXZ