ബിഷപ്പുമാരുടെ ഉപദേശക സമിതിയിലേക്ക് സ്ത്രീകളെ നിയമിച്ച് മാർ‍പ്പാപ്പ


ലോകത്തെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിൽ‍ തനിക്ക് ഉപദേശം നൽ‍കുന്ന സമിതിയിലേക്ക് ഫ്രാൻ‍സിസ് മാർ‍പാപ്പ മൂന്ന് സ്ത്രീകളെ തെരഞ്ഞെടുത്തു. ഇതിൽ‍ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയുമാണ് ഉൾ‍പെടുന്നത്. വത്തിക്കാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഈ സമിതിയിലേക്ക് സ്ത്രീകളെ തെരഞ്ഞെടുക്കുന്നത്. നിലവിൽ‍ വത്തിക്കാൻ സിറ്റിയുടെ ഡെപ്യൂട്ടി ഗവർ‍ണറായ ഇറ്റലി സ്വദേശി സിസ്റ്റർ‍ റാഫേല്ല പെട്രിനി, മുൻ സുപ്പീരിയർ‍ ജനറലായ ഫ്രഞ്ച് കന്യാസ്ത്രീ യോവോൺ റീങ്കോട്ട്, വേൾ‍ഡ് യൂണിയൻ ഓഫ് കാത്തലിക് പ്രസിഡന്റായ ഇറ്റാലിയൻ വംശജ മരിയ ലിയ സെർ‍വിനോ എന്നിവരെയാണ് ഉപദേശക സമിതിയിലേക്ക് മാർ‍പ്പാപ്പ നിയമിച്ചത്.

കന്യാസ്ത്രീകൾ‍ ഉൾ‍പ്പടെ നിരവധി സ്ത്രീകളെ വത്തിക്കാനിലെ വിവിധ വകുപ്പുകളിൽ‍ ഉന്നത സ്ഥാനങ്ങളിലേക്ക് മാർ‍പ്പാപ്പ ഇതിന് മുന്‍പ് നിയമിച്ചിട്ടുണ്ട്. ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ‍ അലക്‌സാണ്ടറ സ്മെറില്ലിയെ കഴിഞ്ഞ വർ‍ഷം ക്രമസമാധാനം കൈകാര്യം ചെയ്യുന്ന വത്തിക്കാനിലെ ഡെവലപ്മെന്റ് ഓഫീസിലേക്ക് നിയമിച്ചിരുന്നു. കൂടാതെ വർ‍ഷത്തിൽ‍ ഒരിക്കൽ‍ നടക്കാറുള്ള ലോക മെത്രാന്‍മാരുടെ പ്രധാന മീറ്റിംഗുകൾ‍ തയ്യാറാക്കുന്ന ബിഷപ്പുമാരുടെ സെനഡിന്റെ അണ്ടർ‍സെക്രട്ടറിയായി സേവ്യർ‍ മിഷനറി സിസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് അംഗമായ നതാലി ബെക്വാർ‍ട്ടിനേയും മാർ‍പ്പാപ്പ തെരെഞ്ഞെടുത്തിരുന്നു. വത്തിക്കാൻ മ്യൂസിയത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി ബാർ‍ബറ ജട്ടയെയും, വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ക്രിസ്റ്റ്യാൻ മുറെയും മാർ‍പ്പാപ്പ നിയമിച്ചതും വാർ‍ത്തയായിരുന്നു.

You might also like

Most Viewed