യുക്രെയ്‌ൻ വിഷയം; ജനറൽ സെക്രട്ടറി ഗുട്ടറസ് റഷ്യ സന്ദർശിക്കും

ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് റഷ്യ സന്ദർശിക്കുന്നു. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടറസ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. പുടിൻ ചൊവ്വാഴ്ച ഗുട്ടെറസിനെ കാണുമെന്ന് റഷ്യൻ അധികൃതരും സ്ഥിരീകരിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരു നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് ഗുട്ടറസ് ശ്രമിച്ചിരുന്നു. എന്നാൽ യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച സാധ്യമാവുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ഗുട്ടെറസ് ചൊവ്വാഴ്ച കൂടിക്കാഴ്ചയ്‌ക്കൊപ്പം ഉച്ചഭക്ഷണത്തിലും പങ്കാളിയാവും.
യുക്രെയ്‌നിൽ സമാധാനം കൊണ്ടുവരുന്നതിന് ഗുട്ടറസിന്റെ സന്ദർശനം സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രതികരിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തയാഴ്ച യുക്രെയ്‌നിൽ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടറസിന്റെ യുൻ സന്ദർശനം. സ്ഥിതിഗതികൾ രൂക്ഷമായ യുക്രെയിനിലെ മരിയോ പോളിൽ നിന്നും ജനങ്ങളെ പുറത്തെത്തിക്കാൻ മാനുഷിക ഇടനാഴി സാധ്യമാക്കാൻ യുഎൻ ഇടപെടണമെന്ന് യുക്രെയിൻ ആവശ്യപ്പെട്ടിരുന്നു.