ശിക്ഷയിൽ ഇളവില്ല; നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു

യെമൻ പൗരനെ കൊന്ന കേസിൽ മലായളിയായ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമൻ തലസ്ഥാനമായ സനായിലെ അപ്പീൽ കോടതിയാണ് കീഴ് കോടതി വിധി ശരിവെച്ചത്. യെമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ മാത്രമാണ് നിമിഷയ്ക്ക് മുമ്പിൽ ഇനിയുള്ള ഒരേയൊരു പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക. എന്നാൽ അതിൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ പരിശോധിക്കാൻ സാധ്യതയുള്ളു.പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്. ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ് കോടതി വിധിക്കെതിരെ അപ്പീലിന് പോയെങ്കിലും വധശിക്ഷ ശരിവെക്കുകയായിരുന്നു. തന്നെ യെമൻ പൗരൻ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു എന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ ആത്മരക്ഷാർഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന പരിഗണനയും മകന്റെയും അമ്മയുടെ കാര്യങ്ങൾ മുൻനിർത്തിയുമാണ് നിമിഷ ശിക്ഷ ഇളവിനായി കോടതിയെ സമീപിച്ചത്.