ഫുകുഷിമ ആണവ നിലയത്തിൽ നിന്നുള്ള മലിനജലം കടലിലൊഴുക്കാൻ ജപ്പാന്‍റെ പദ്ധതി; സുരക്ഷ ഉറപ്പാക്കുമെന്ന് യുഎൻ

ഫുകുഷിമ ആണവ നിലയത്തിൽ നിന്നുള്ള ദശലക്ഷം ടൺ മലിനജലം കടലിലൊഴുക്കാനുള്ള ജപ്പാന്‍റെ പദ്ധതി വിലയിരുത്താൻ യുഎൻ. സമുദ്രത്തിൽ തള്ളുന്നതിന് മുന്പ് സുരക്ഷ ഉറപ്പാക്കുമെന്ന് യുഎൻ ന്യുക്ലിയർ ടാസ്‌ക് ഫോഴ്‌സ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. ആണവ നിലയങ്ങളിലെ ജലം കടലിൽ ഒഴുക്കിവിടാനുള്ള പദ്ധതിക്ക് എതിരെ അയൽ രാജ്യങ്ങളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ.
നിലവിൽ പൊതുജനങ്ങൾ ആണവമാലിന്യം കലർന്ന ജലം ടോക്കിയോയിൽ പുറന്തള്ളി സുരക്ഷിതമാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2011ലുണ്ടായ സുനാമിയിലാണ് ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചത്. 1.25 ദശ ലക്ഷം ടൺ ജലമാണ് ആണവനിലയത്തിൽ സംഭരിക്കപ്പെട്ടത്. ആണവ നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലവും മഴവെള്ളവും ഭൂഗർഭ ജലവും ഉൾപ്പെടെയാണ് ഒഴുക്കിക്കളയുന്നത്. പദ്ധതി പൂർത്തിയാക്കാൻ ദശകങ്ങളെടുക്കും.