ആടുകളുമായി പോകുകയായിരുന്ന ചരക്ക് കപ്പൽ റൊമാനിയൻ തീരത്ത് മറിഞ്ഞു
ബുക്കാറെസ്റ്റ്: ആടുകളുമായി ചരക്ക് കപ്പൽ റൊമാനിയൻ തീരത്ത് മറിഞ്ഞു. 14,000 ൽ അധികം ആടുകളുമായി പോകുകയായിരുന്ന ക്വീൻ ഹിന്ദ് എന്ന കൂറ്റൻ കപ്പലാണ് മറിഞ്ഞത്. ആടുകളെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചുവരികയാണ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. റൊമാനിയയുടെ തെക്കുകിഴക്കൻ നഗരമായ കോൺസ്റ്റാന്‍റയ്ക്കു സമീപം മിഡിയ തുറമുഖത്തുനിന്നും പുറപ്പെട്ട കപ്പൽ കരിങ്കടലിലാണ് മറിഞ്ഞത്. കപ്പലിലെ 22 ജീവനക്കാരെയും രക്ഷപെടുത്തി. സിറിയക്കാരായിരുന്നു ഇവർ. പോലീസും റൊമാനിയൻ തീരസംരക്ഷണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. നിരവധി ആടുകൾ കടലിൽ മുങ്ങിച്ചത്തു. കുറച്ച് ആടുകളെ മാത്രമാണ് രക്ഷപെടുത്താൻ സാധിച്ചത്. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

