ഇറക്കുമതി നികുതി : അമേരിക്കക്കെതിരെ നടപടിയുമായി യൂറോപ്യൻ യൂണിയൻ
ജനീവ : ഇറക്കുമതി നികുതി ഏർപ്പെടുത്തിയതിൽ അമേരിക്കക്കെതിരെ പ്രതികാര നടപടിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. ഇതേത്തുടർന്ന് അമേരിക്കൻ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയനും നികുതിയും ഏർപ്പെടുത്തി.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും അലുമിനിയം ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനവും നികുതി ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയൻ, കാനഡ, മെക്സിക്കോ രാജ്യങ്ങളെ വലിയ രീതിയിൽ ബാധിക്കുന്ന ഈ തീരുമാനത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നെങ്കിലും ട്രംപ് പിന്നോട്ടു പോയില്ല. ജൂൺ ഒന്ന് മുതൽ നികുതി പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിന് പ്രതികാരമായാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുന്നത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ജീൻ ക്ലൗഡ് ജങ്കറാണ് നികുതി പ്രഖ്യാപനം നടത്തിയത്. റീ ബാലൻസ് ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ഐറിഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ നിന്നുള്ള പുകയില ഉൽപ്പന്നങ്ങൾ, ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിൾ, ക്രാൻബെറീസ്, പീനട്ട് ബട്ടർ എന്നീ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനമാണ് നികുതി ഏർപ്പെടുത്തിയത്. ചെരുപ്പുകൾ, ചില തുണിത്തരങ്ങൾ, വാഷിംഗ് മെഷീൻ എന്നിവക്ക് 50 ശതമാനമാണ് നികുതി. ഇപ്പോഴത്തെ ഈ നടപടി വ്യാപാരയുദ്ധം കൂടുതർ മൂർച്ഛിക്കാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.



