കഞ്ചിക്കോട് കോച്ച് ഫാക്ടറി : കേന്ദ്രസർക്കാർ കേരളത്തോട് ശത്രുത പുലർത്തുന്നുവെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി : കേന്ദ്രസർക്കാർ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേരളത്തോട് ശത്രുത പുലർത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ കോച്ച് നിർമാണത്തിന് നിലവിലെ ഫാക്ടറികൾ മതിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കാൻ നീക്കം നടത്തിയത്. ഇത് കേരളത്തോടുള്ള അവഗണനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി എൽ.ഡി.എഫ് എം.പിമാർ ഡൽഹി റെയിൽവേ ഭവനു മുന്നിൽ നടത്തുന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ കോച്ച് ഫാക്ടറികൾ വേണ്ടെന്നു പറയുന്ന കേന്ദ്രം ഹരിയാനയിലും ഉത്തർപ്രദേശിലും കോച്ച് ഫാക്ടറികൾ ആരംഭിക്കാൻ തയാറെടുക്കുന്നു. എന്നാൽ കേരളത്തിൽ ഫാക്ടറി വേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. കേരളത്തിൽ ഇടതു സർക്കാർ ഭരിക്കുന്നതുകൊണ്ടാണ് കേന്ദ്രം കേരളത്തെ ഇങ്ങനെ തഴയുന്നത്. ഹരിയാനയിലും ഉത്തർപ്രദേശിലും ബിജെപി സർക്കാരാണ് ഭരിക്കുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രം എങ്ങനെയാണ് നോക്കി കാണുന്നതെന്ന് ഇതിലൂടെ മനസിലാക്കാം. ജനാധിപത്യത്തെ കേന്ദ്രം അംഗീകരിക്കുന്നില്ല. ജനതയെ പീഡിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ ഇങ്ങനെ പ്രവർത്തിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നതിനെതിരെ പിണറായി വിജയൻ പിയൂഷ് ഗോയലിനു കത്തയച്ചിരുന്നു. ഇതോടെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. വിവിധ വശങ്ങൾ പരിശോധിച്ച് പദ്ധതി നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ പദ്ധതി നടത്തിപ്പിൽ കേന്ദ്രസർക്കാർ കൃത്യമായ ഉറപ്പു നൽകണമെന്നാവശ്യപ്പെട്ടാണ് എൽ.ഡി.എഫ് എംപിമാർ ധർണ നടത്തുന്നത്.



