ബുദയ്യ കൊലപാതകം: രണ്ട് ഏഷ്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ ജീവപര്യന്തം ശിക്ഷ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബുദയ്യയിൽ മധ്യവയസ്കനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് ഏഷ്യൻ യുവാക്കൾക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം 25-ഉം 28-ഉം വയസ്സുള്ള പ്രതികളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
2025 ഡിസംബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണ്. വ്യക്തിവൈരാഗ്യത്തെത്തുടർന്ന് രണ്ട് മാസത്തോളം ഇരയെ പിന്തുടർന്ന് നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ മുൻപിൽ നിന്നും പിന്നിൽ നിന്നും ഒരേസമയം ആക്രമിക്കുകയായിരുന്നു. കത്തിയും ക്ലീവറും ഉപയോഗിച്ച് ശരീരത്തിന്റെ മുകൾഭാഗത്ത് മാരകമായി പരിക്കേൽപ്പിച്ചതാണ് മരണകാരണമെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.
കൊലപാതകത്തിന് ശേഷം കിംഗ് ഫഹദ് കോസ്‌വേ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പ്രതികൾക്കെതിരെയുള്ള നിർണ്ണായക തെളിവുകളായി. കൊല്ലപ്പെട്ടയാൾ തന്റെ ജന്മനാട്ടിൽ ഒരു കൊലക്കേസിൽ കുടുങ്ങി 12 വർഷം ജയിലിലായിരുന്നെന്നും, അവിടെയുള്ള ഭീഷണി ഭയന്നാണ് ബഹ്‌റൈനിലേക്ക് വന്നതെന്നും സഹോദരൻ കോടതിയിൽ മൊഴി നൽകി. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
aa



