യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് : ഒരു മരണം; നാല് പേർക്ക് പരിക്ക്
കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിൽ യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാല് പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ആക്രമണം നടത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ് പറഞ്ഞു. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.45നാണ് വെടിവെപ്പ് നടന്നത്. കാലിഫോർണിയയിൽ താമസിക്കുന്ന ഇറാനിയൻ വംശജയായ നസിം അഘ്ദാം എന്ന 39കാരിയാണ് ജീവനൊടുക്കിയതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്‍റെ വിഡിയോകൾ യുട്യൂബ് ഫിൽട്ടർ ചെയ്യുന്നുവെന്ന് നസിം അഘ്ദാം നേരത്തെ ആരോപിച്ചിരുന്നു. ഇതാവാം യുട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. നിബന്ധനകൾ ലംഘിച്ചെന്ന് ആരോപിച്ച് നസിമിന്‍റെ ചാനലിന് യുട്യൂബ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരിൽ മുന്ന് പേരെ സാൻഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാൻഫോർഡിൽ അഞ്ചുപേർകൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്. 1700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചു. സംഭവത്തിൽ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി.പോലീസ് നടപടികൾ തുടരുകയാണ്. പ്രദേശം കനത്ത പോലീസ് സുരക്ഷയിലാണ്.

