ഇന്ത്യൻ വംശജരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഇയാന് ടൈം മാസികയുടെ ആദരം

ഹൂസ്റ്റൺ : കാൻസസ് നഗരത്തിൽ ഇന്ത്യൻ വംശജർക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ അക്രമിയെ തടയാൻ ശ്രമിക്കവേ വെടിയേറ്റ യു.എസ് പൗരൻ ഇയാൻ ഗ്രിലോട്ടിന് (24) ‘ടൈം’ മാസികയുടെ ആദരം. ടൈംസ് മാസിക തയ്യാറാക്കിയ 2017ൽ പ്രതീക്ഷ പകർന്ന അഞ്ച് ഹീറോകളുടെ പട്ടികയിൽ ഇയാൻ ഇടംനേടി. “ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ എനിക്ക് മുന്നോട്ട് ജീവിക്കാൻ കഴിയുമായിരുന്നില്ല” അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് ടൈം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇയാൻ പറഞ്ഞു. ‘അഗ്നിരേഖയിൽ ചവിട്ടിയ ബാർ സന്ദർശകൻ’ എന്ന തലക്കെട്ടിലാണ് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമിറങ്ങിയ ലക്കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഒരു യഥാർഥ അമേരിക്കൻ ഹീറോ’ എന്ന വിശേഷണത്തോടെ ഇയാന് ഹൂസ്റ്റണിലെ ഇന്ത്യൻ കൂട്ടായ്മ ഒരുലക്ഷം ഡോളർ സമാഹരിച്ചു നൽകിയിരുന്നു. കാൻസസ് നഗരത്തിലെ വീടുവാങ്ങാനായിരുന്നു പണം നൽകിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കാൻസസ് നഗരത്തിലെ ബാറിൽ നടന്ന വെടിവെയ്പ്പിൽ ഗ്രാമിൻ ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരനായിരുന്ന ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്‌ല (32) കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിന്‍റെ സഹപ്രവർത്തകൻ അലോക് മദസാനിക്കും വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമേരിക്കൻ നാവിക സേനയിലെ വിരമിച്ച ഉദ്യോഗസ്ഥൻ ആഡം പ്യൂരിന്റണായിരുന്നു ഇരുവർക്കും നേരെ വെടിയുതിർത്തത്. “പുറത്തുപോകൂ എന്റെ രാജ്യത്തു നിന്ന്” എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആഡം, ശ്രീനിവാസിനും സുഹൃത്തിനും നേർക്ക് നിറയൊഴിച്ചത്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെ ഇയാനും വെടിയേറ്റിരുന്നു. ബാറിലെ ടി.വിയിൽ ബാസ്കറ്റ്ബോൾ മത്സരം കാണുകയായിരുന്നു സംഭവം നടക്കുന്പോൾ ഇയാൻ. നെഞ്ചിന് വെടിയേറ്റ ഇയാൻ ദീർഘകാലം ആശുപത്രി കിടക്കയിലായിരുന്നു.
ഹാർവി ചുഴലിക്കാറ്റിന്റെ സമയത്ത് ഹൂസ്റ്റണിൽ അയൽക്കാരിയുടെ പ്രസവത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്ത പരിസരവാസികൾ, കാവൽ നിന്ന ആട്ടിൻ കൂട്ടത്തെ കാട്ടുതീ പടർന്നപ്പോഴും ഉപേക്ഷിക്കാൻ തയ്യാറാകാത്ത ഗ്രേറ്റ് പൈറെനീസ് ഇനത്തിൽപ്പെട്ട ഒരു വയസുകാരനായ ഓഡിൻ എന്ന നായ, പ്യൂർട്ടോറിക്കോയിലുണ്ടായ മരിയ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് ഭക്ഷണമെത്തിച്ച പാചകക്കാരൻ ജോസ് അഡ്രിയാസ്, ലാസ് വേഗാസ് വെടിവെപ്പിൽ 20 അപരിചിതരെ രക്ഷപ്പെടാൻ സഹായിച്ച ജോനാഥൻ സ്മിത്ത് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.