നേപ്പാളിൽ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം

കാഠ്മണ്ധു : നേപ്പാൾ പാർലമെന്റ് പ്രവിശ്യാ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി കമ്യൂണിസ്റ്റ് സഖ്യം. തിരഞ്ഞെടുപ്പിന് മുന്‍പ് രൂപീകരിച്ച കമ്യൂണിസ്റ്റ് സഖ്യമാണ് നിലവിലെ കോൺഗ്രസ് സഖ്യത്തെ പിന്നിലാക്കി ചരിത്ര വിജയത്തിലേക്ക് കുതിച്ചുകയറിയത്. കമ്യൂണിസ്റ്റ് സഖ്യം 106 സീറ്റുകൾ നേടി.
ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പൂർണമായും പുറത്ത് വന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ −യുണെറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സി.പി.എൻ −യു.എം.എൽ) സഖ്യത്തിന് 74 സീറ്റും, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ− മാവോയിസ്റ്റ് (സി.പി.എൻ −മാവോയിസ്റ്റ്) സംഖ്യത്തിന് 32 സീറ്റുമാണ് ലഭിച്ചത്. ഇതോടെ 275 അംഗ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം ഇവർക്ക് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം വലിയ വിജയം നേടിയ കോൺഗ്രസിന് 20 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. 275 അംഗ ജനപ്രതിനിധിസഭയിലെ 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യ പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഇതിലേക്കുള്ള വോട്ടെണ്ണൽ തുടരുകയാണ്.
മുൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ഓലിയാണ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് നേതൃത്വം നൽകുന്നത്. ഓലി 28000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മാവോയിസ്റ്റ് സഖ്യത്ത നയിക്കുന്ന പ്രചണ്ധ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
2006ൽ ആഭ്യന്തരസംഘർഷം അവസാനിച്ചശേഷം ഫെഡറൽ ജനാധിപത്യത്തിലേക്ക് നീങ്ങിയ നേപ്പാളിൽ തുടർന്നുള്ള 11 വർഷത്തിനിടെ പത്തു പ്രധാനമന്ത്രിമാരുണ്ടായി. ഈ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കൂടിയാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ യോജിച്ച പോരാട്ടത്തിലൂടെ അന്ത്യമായത്.