ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുന്നു: അമേരിക്ക
വാഷിംഗ്ടൺ : ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ റിപ്പോർട്ട്. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് പരാമർശമുള്ളത്.
ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ പുലർത്തുന്ന തണുപ്പൻ പ്രതികരണത്തെ അമേരിക്ക രൂക്ഷമായി വിമർശിക്കുന്നുണ്ട്. 2016−ൽ ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഫണ്ട് ശേഖരിക്കാനും സംഘടന കെട്ടിപ്പടുക്കാനും പാകിസ്ഥാനെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2016−ലെ കണക്കുകൾ ആസ്പദമാക്കിയാണ് റിപ്പോർട്ട്.
ഇത്തരം ഭീകരാക്രമണങ്ങളുടെ ഇര ഇന്ത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പത്താൻകോട്ട് ആക്രമണത്തെക്കുറിച്ചും ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്മെന്റിനെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതിന് പുറമെ അഫ്ഗാനിസ്ഥാനിലെ താലിബാൻ സംഘടനയ്ക്കെതിരെ പാകിസ്ഥാൻ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മാത്രമല്ല അഫ്ഗാനിലെ അമേരിക്കൻ താൽപ്പര്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ പരിമിതപ്പെടുത്താനും പാകിസ്ഥാന് കഴിഞ്ഞില്ലെന്നും യു.എസ് ആരോപിക്കുന്നു.
ലഷ്കർ ഇ തൊയ്ബയെ പാകിസ്ഥാൻ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോഷക സംഘടനയായ ജമാത്ത്വാക്ക് പാകിസ്ഥാനിൽ സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞു. അതേസമയം പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകളിൽ നിന്ന് തങ്ങളും ആക്രമണങ്ങൾക്ക് ഇരയായിയെന്ന് ഇന്ത്യയും പറയുന്നു. ജമ്മുകശ്മീരിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ പാകിസ്ഥാനെയാണ് ഇന്ത്യൻ അധികൃതർ എന്നും കുറ്റപ്പെടുത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

