ഇന്ത്യയിലെ ഏറ്റവും വലിയ സന്പന്നൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറകറ്ററുമായ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സന്പന്നനായി. ഫോർബ്‌സ് റിയൽ ടൈം ബില്യയണേഴ്‌സ് ലിസ്റ്റിലാണ് അദാനി മുൻനിരയിലെത്തിയത്. ഇന്നലെ തയാറാക്കിയ പട്ടികയിൽ പത്താം സ്ഥാനത്താണ് 59കാരനായ അദാനി. 637 ദശലക്ഷം ഡോളർ വർധിച്ച് അദ്ദേഹത്തിന്റെ സന്പത്ത് 91.1 ശതകോടി ഡോളറായി. അതേസമയം മുകേഷ് അംബാനിയുടെ സന്പത്തിൽ 794 ദശലക്ഷം ഡോളറിന്റെ കുറവുണ്ടായി. 89.2 ശതകോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. പട്ടികയിൽ പതിനൊന്നാമനാണ് മുകേഷ് അംബാനി. അതേസമയം ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സിൽ ഇപ്പോഴും സന്പത്തിൽ അദാനിയേക്കാൾ നേരിയ മുൻതൂക്കം മുകേഷ് അംബാനിക്കു തന്നെയാണ്.
മുകേഷ് അംബാനിയുടെ സന്പത്ത് 89.2 ശതകോടി ഡോളർ തന്നെയെന്ന് ബ്ലൂംബെർഗും പറയുന്പോൾ അവരുടെ സൂചിക പ്രകാരം അദാനിയുടെ ആകെ സന്പത്ത് 87.4 ശതകോടി ഡോളറാണ്. ഫോർബ്‌സിന്റെ റിയൽ ടൈം ബില്യണേഴ്‌സ് റാങ്കിംഗ് ഓരോ ദിവസത്തെയും സന്പത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്നതാണ്. അവരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം കൂടി പരിഗണിച്ചാണ് ഇത് തയാറാക്കുന്നത്. അതേസമയം, ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റയുടെ ഓഹരി വിലയിൽ ഉണ്ടായ വൻ ഇടിവ് അതിന്റെ സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ സന്പത്തിൽ വലിയ കുറവാണ് വരുത്തിയത്. 29 ശതകോടി ഡോളറിന്റെ കുറവ് വന്നതോടെ ആകെ സന്പത്ത് 85 ശതകോടി ഡോളറായി. അതായത് ഗൗതം അദാനി, മുകേഷ് അംബാനി എന്നവരേക്കാൾ കുറവ്. 26 ശതമാനം ഓഹരി വില ഇടിവിലൂടെ ഒറ്റ ദിവസം മെറ്റയുടെ മൂല്യത്തിൽ ഉണ്ടായത് 200 ശതകോടി ഡോളറിന്റെ കുറവാണ്.”