ഫോർഡ് ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു


ന്യൂഡൽഹി: അമേരിക്കൻ‍ കാർ‍ നിർ‍മാതാക്കളായ ഫോർ‍ഡ് മോട്ടോർ‍ കന്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇക്കഴിഞ്ഞ ദിവസമാണ് ഫോർ‍ഡ് രാജ്യം വിടുന്നെന്ന തരത്തിൽ‍ റിപ്പോർ‍ട്ടുകൾ വന്നത്. ഇപ്പോൾ‍ വാർ‍ത്ത ശരിവച്ച് കൊണ്ട് കന്പനി തന്നെ എത്തിയിരിക്കുകയാണ്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലുണ്ടായിരുന്ന രണ്ട് നിർ‍മാണ കേന്ദ്രങ്ങൾ‍ കൂടി തങ്ങൾ‍ അടച്ചുപൂട്ടുന്നതായാണ് വാർത്താക്കുറിപ്പിൽ കന്പനി അറിയിക്കുന്നത്.

ഇന്ത്യൻ‍ വിപണിയിൽ‍ 90കളിൽ‍ പ്രവേശിച്ച ആദ്യത്തെ മൾ‍ട്ടി− നാഷണൽ‍ ഓട്ടോമോട്ടീവ് കന്പനികളിൽ‍ ഒന്നാണ് ഫോർ‍ഡ്.

2021ന്റെ നാലാം പാദത്തോടെ ഗുജറാത്തിലെ സാനന്ദിൽ‍ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിർ‍മാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമാണവും അവസാനിപ്പിക്കുമെന്ന് ഫോർ‍ഡ് പ്രസ്താവനയിൽ‍ പറഞ്ഞു. രാജ്യം വിടുന്ന രണ്ടാമത്തെ ആഗോള ഓട്ടോമൊബൈൽ‍ ഭീമനായിരിക്കും ഫോർ‍ഡ്. 2017 ൽ‍ വാഹന വിൽ‍പ്പന അവസാനിപ്പിച്ച് ജനറൽ‍ മോട്ടോഴ്‌സും ഇന്ത്യ വിട്ടിരുന്നു.

കഴിഞ്ഞ 10 വർ‍ഷമായി രാജ്യത്ത് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ പെടാപ്പാട്‌പെടുകയായിരുന്നു തങ്ങളെന്നാണ് കന്പനി വിശദമാക്കുന്നു. രണ്ട് ബില്യൺ‍ ഡോളർ‍ പ്രവർ‍ത്തന നഷ്ടവും 0.8 ബില്യൺ‍ ഡോളർ‍ നിഷ്‌ക്രിയാസ്തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടർ‍ന്ന് രാജ്യത്തെ ബിസിനസ് നിലനിർ‍ത്താൻ മറ്റ് മാർ‍ഗങ്ങൾ‍ തേടാതെ വഴിയില്ലയെന്നാണ് കന്പനി പറയുന്നത്.

27 വർ‍ഷമായി ഈ അമേരിക്കൻ കാർ‍ നിർ‍മാതാവ് ഇന്ത്യയിൽ‍ അതിന്റെ പ്രവർ‍ത്തനം തുടരുന്നു. ഇന്ത്യൻ വിപണിയിൽ‍ 90കളിൽ‍ പ്രവേശിച്ച ആദ്യത്തെ മൾ‍ട്ടി− നാഷണൽ‍ ഓട്ടോമോട്ടീവ് കന്പനികളിൽ‍ ഒന്നാണ് ഫോർ‍ഡ്. ഇറക്കുമതിചെയ്ത സിബിയു മോഡലുകൾ‍ മാത്രമായിരിക്കും കന്പനി ഇനി ഇന്ത്യയിൽ‍ വിൽ‍ക്കുക. സാനന്ദ്, ചെന്നൈയിലെ മറൈമല നഗർ‍ പ്ലാന്റുകൾ‍ അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. കയറ്റുമതി പ്രവർ‍ത്തനങ്ങളും മെല്ലെ അവസാനിപ്പിക്കും.

4000 തൊഴിലാളികളെയാകും ഫോർ‍ഡ് നിർ‍മാണശാലകളുടെ അടച്ചുപൂട്ടൽ‍ ബാധിക്കുക, എന്നാൽ‍ ഇതിനും കന്പനി പരിഹാരം കണ്ടെത്തുമെന്നാണ് സൂചന. പ്രത്യാഘാതങ്ങൾ‍ ലഘൂകരിക്കുന്നതിന് ന്യായവും സന്തുലിതവുമായ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് ഫോർ‍ഡ് ജീവനക്കാർ‍, യൂണിയനുകൾ‍, വിതരണക്കാർ‍, ഡീലർ‍മാർ‍, സർ‍ക്കാർ‍, ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ മറ്റ് പങ്കാളികളുമായി ചേർ‍ന്ന് പ്രവർ‍ത്തിക്കുമെന്നാണ് കന്പനി അറിയിച്ചിട്ടുള്ളത്.

ഡൽ‍ഹി, ചെന്നൈ, മുംബൈ, സാനന്ദ്, കൊൽ‍ക്കത്ത എന്നിവിടങ്ങളിലെ പാർ‍ട്ട് ഡിപ്പോകൾ‍ പരിപാലിക്കുകയും അതിന്റെ ഡീലർ‍ ശൃംഖലയുമായി ചേർ‍ന്ന് പ്രവർ‍ത്തിക്കുന്ന രീതിയിൽ‍ വിൽ‍പ്പന ക്രമീകരിക്കുകയും ചെയ്യും. സാനന്ദ് പ്ലാന്റ് ഫോർഡിന്റെ ആഗോള മാനദണ്ഡങ്ങൾ‍ക്കനുസരിച്ചാണ് നിർ‍മിച്ചത്. പ്ലാന്റിൽ‍ ഉൽ‍പ്പാദിപ്പിക്കുന്ന വാഹനങ്ങൾ‍ക്കും അതുകൊണ്ടുതന്നെ വിലകൂടും. അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോർ‍ഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഫോർ‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്പോർടും എന്‍ഡവറും നിർ‍മിച്ചിരുന്നത് ചെന്നൈ പ്ലാന്റിൽ‍നിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാന്റ് നിലനിർ‍ത്തുന്നത് പോലും സാന്പത്തികമായി ലാഭകരമല്ലെന്നാണ് കന്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ‍, കുറഞ്ഞ ആവശ്യകത, പുതിയ കന്പനികളുടെ തള്ളിക്കയറ്റം എന്നിവയാണ് കന്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

2019 ഒക്ടോബറിൽ‍ ഔദ്യോഗിക പ്രഖ്യാപനവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ഫോർ‍ഡ് ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബർ‍ 31ന് ആ ഉടന്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകൾ‍ ഉപയോഗശൂന്യമായി തുടങ്ങി. എന്നാൽ പ്ലാന്റുകൾ പൂട്ടുന്നുവെങ്കിലും ഫോർ‍ഡ് ഇന്ത്യയിൽ‍ സാന്നിധ്യം തുടരുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.

You might also like

Most Viewed