ബഹ്‌റൈനില്‍ ആഗോള സുരക്ഷാ ഉച്ചകോടി ഇന്ന് സമാപിക്കും
മനാമ: ബഹ്റൈനിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധമന്ത്രാലയ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടു ആരംഭിച്ച ആഗോള സുരക്ഷാസമ്മേളനം ഇന്ന് സമാപിക്കും. മനാമ റിട്സ് കാൾട്ടൺ ഹോട്ടലിൽ അരങ്ങേറുന്ന പതിനഞ്ചാമത് മനാമ ഡയലോഗ് എന്ന സമ്മേളനത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിയിട്ടുണ്ട്. ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബഹ്റൈൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും വിദേശകാര്യ-നയതന്ത്ര ഉദ്യോഗസ്ഥരും മിലിട്ടറി-നേവി വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും മനാമ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ നടന്നത് വിവിധ പ്ളീനറി സെഷനുകളായിരുന്നു. ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് സെഷനുകൾ നടക്കുന്നുണ്ട്. കനത്ത സുരക്ഷാവലയത്തിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് പ്രത്യേകം അക്രെഡിറ്റേഷനുള്ള വാർത്താ ലേഖകർക്കു മാത്രമാണ് പ്രവേശനം. ബഹ്റൈനെക്കൂടാതെ യു.എ.ഇ, ഓസ്ട്രേലിയ, ചൈന, ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, പാക്കിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ, ബ്രിട്ടൻ, അമേരിക്ക, തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മനാമ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്.

