ബഹ്‌റൈൻ നൽകിയ കിടപ്പാടത്തിന് കാത്തുനിൽക്കാതെ ഗൃഹനാഥൻ യാത്രയായി

രാജീവ് വെള്ളിക്കോത്ത്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം എഴുപതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ നടപ്പിലാക്കുന്ന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വീട് കൈമാറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഗൃഹനാഥൻ മരണമടഞ്ഞു. എറണാകുളം അങ്കമാലി വാതക്കാട് കല്ലൂക്കാരൻ ജോസാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബി.കെ.എസ് ഭവന പദ്ധതിക്ക് വേണ്ടി ബഹ്‌റൈനിലെ പൊതുപ്രവർത്തകനും സമാജം മുൻ വൈസ് പ്രസിഡണ്ടുമായ ഫ്രാൻസിസ് കൈതാരത്ത് മാനേജിംഗ് ട്രസ്റ്റിയായ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി പൂർത്തിയാക്കിയ വീടാണ് സമാജം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് അസുഖബാധിതനായി വാടക വീട്ടിൽ കഴിയുന്ന കല്ലൂക്കാരൻ ജോസിന് നൽകാൻ തീരുമാനിച്ചിരുന്നത്.
അങ്കമാലി എം.എൽ.എ റോജി ജോൺ ബഹ്‌റൈൻ സന്ദർശിച്ച വേളയിലാണ് സമാജത്തിന്റെ ഭവന പദ്ധതിയെപ്പറ്റി അദ്ദേഹം അറിഞ്ഞ് തന്റെ മണ്ധലത്തിലെ നിർധനരായവർക്ക് വീട് െവച്ച് കൊടുക്കാൻ പ്രവാസി സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചത്. ഇത് അംഗീകരിച്ച സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഫ്രാൻസ് കൈതാരത്തുമായി ചർച്ച നടത്തുകയും നസ്രത്ത് വില്ല പ്രോജക്ടിന്റെ ആദ്യ വീട് അങ്കമാലിയിൽ നിർമ്മിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇരുവൃക്കകളും തകരാറിലായ ജോസിന് മുന്തിയ പരിഗണന നൽകി ധൃതഗതിയിൽ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ജോസിനെയും കുടുംബത്തെയും എത്രയും പെട്ടെന്ന് പുതുതായി നിർമ്മിച്ച വീട്ടിലേയ്ക്ക് മാറ്റാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ജൂലൈ 14ന് വീടിന്റെ താക്കോൽ ദാന കർമ്മ ചടങ്ങ് നടത്താൻ നിശ്ചയിച്ചത്. തുറവൂർ വാതക്കാട് കരയിൽ ഗ്രെയ്‌സ് നഗറിൽ പൂർത്തിയായ വീട് രണ്ട് ദിവസം മുൻപ് ജോസും കുടുംബവും സന്ദർശിക്കുകയും ചെയ്തിരുന്നുവെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
താക്കോൽ കൈമാറുന്നതിന് മുൻപ് ഗൃഹനാഥന്റെ വിടവാങ്ങൽ സംഘാടകരെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി. എങ്കിലും പ്രഖ്യാപിച്ച തീയ്യതിയിൽ തന്നെ ജോസിന്റെ കുടുംബത്തിന് താക്കോൽ കൈമാറുമെന്നും ഫ്രാൻസിസ് കൈതാരത്ത് വ്യക്തമാക്കി. എം.എൽ.എ റോജി എം. ജോൺ താക്കോൽ കൈമാറും. ചടങ്ങിൽ െവച്ച് ട്രസ്റ്റ് രണ്ടാമത് നടപ്പിലാക്കുന്ന നിർധന സാന്പത്തിക സഹായ പദ്ധതിയുടെ ഉദ്ഘാടനം വാതക്കാട് ഇടവക വികാരി ഫാ. ജോഷി ചിറയ്ക്കൽ നിർവ്വഹിക്കും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ഫ്രാൻസിസ് കൈതാരത്ത്, നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.