മനാമയിൽ മൊബൈൽ ഭക്ഷണശാലകൾക്ക് നിയന്ത്രണം വരുന്നു
മനാമ : മനാമയിലെ പരിസര പ്രദേശങ്ങളിൽ മൊബൈൽ ഭക്ഷണ ശാലകൾക്ക് നിയന്ത്രണം വരുന്നു. 2016ലാണ് വാഹനങ്ങളിൽ ഭക്ഷണ സാധനങ്ങളും മറ്റും വിൽക്കാൻ അനുമതി നൽകിയത്. നിരവധി കന്പനികളും വ്യക്തികളും ഇത്തരത്തിൽ മൊബൈൽ കടകൾ ആരംഭിക്കുകയുണ്ടായി. എന്നാൽ ഈ ആനുകൂല്യം പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങിയത് ശ്രദ്ധയിൽ പെട്ടതോടെയാണ് ചില പ്രദേശങ്ങളിൽ മൊബൈൽ ഭക്ഷണ ശാലകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നത്.
എന്നാൽ മൊബൈൽ കടകൾക്കു പ്രത്യേക പ്രദേശം ഒരുക്കാനും അപേക്ഷിക്കുന്നവർക്ക് മാത്രം അനുവാദം നൽകാനുമുള്ള ആലോചനയുമുണ്ടെന്ന് കാപ്പിറ്റൽ ട്രസ്റ്റി ബോർഡ് വ്യക്തമാക്കുന്നു. ഇത് തെരുവുകച്ചവടം പോലെ പരക്കെ അനുവദിക്കാൻ ആകില്ലെന്നും കാപ്പിറ്റൽ ട്രസ്റ്റി ബോർഡിന്റെ അധീനത്തിലായിരിക്കുമെന്നും ബോർഡ് അധികൃതർ പറഞ്ഞു. പലരും സ്വകാര്യ വാഹനങ്ങളിൽ ഭക്ഷണ സാധനങ്ങളുമായി വന്നു പൊതു സ്ഥലങ്ങളിൽ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ പൊതു ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല ഇത്തരം അനധികൃത കച്ചവടങ്ങൾ ഗതാഗത കുരുക്കുകൾക്കും കാരണമാകുന്നു. മൊബൈൽ കടകൾക്കു വേണ്ടി പ്രത്യേകം പ്രദേശങ്ങൾ ഒരുക്കിയാൽ അവരെ നിരീക്ഷിക്കാനും ആളുകൾക്ക് യഥേഷ്ടമുള്ളവ തെരെഞ്ഞെടുക്കാനുമുള്ള സൗകര്യം ലഭിക്കും എന്നുള്ളതും മൊബൈൽ കടകളിൽ നൽകുന്ന ഭക്ഷണം തീർത്തും ശുദ്ധമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമാണെന്നും ഉറപ്പു വരുത്തുവാനും സാധിക്കുമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ മുഹമ്മദ് അൽ കോസൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതോടൊപ്പം ആരൊക്കെയാണ് ലൈസൻസില്ലാതെ അനധികൃതമായി ഭക്ഷണം ഇത്തരം മാർഗ്ഗങ്ങളിലൂടെ വിൽക്കുന്നത് എന്ന് അധികാരപ്പെട്ടവർ നിരീക്ഷിക്കുകയും, ഉചിതമായ നടപടികൾ എടുക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.

