ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ് : ഇടനിലക്കാരുടെ വലയിൽ വീഴരുതെന്ന് എൽഎംആർഎ
മനാമ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയ ഫ്ളെക്സിബിൾ വർക്ക് പെർമ്മിറ്റുമായി ബന്ധപ്പെട്ട് ഇടനിലക്കാരുടെ വലയിൽ വീഴരുതെന്ന് എൽഎംആർഎ അധികൃതർ വ്യക്തമാക്കി. ഇത്തരം ആളുകളെ ഒഴിവാക്കി എൽഎംആർഎ അധികൃതരെ നേരിട്ട് തന്നെ സമീപിക്കണമെന്ന് സിഇഒ ഉസാമ അൽ അബ്സി ആവശ്യപ്പെട്ടു. അത്യന്തം ലളിതമായ പദ്ധതിയാണ് ഫ്ളെക്സിബിൾ പെർമിറ്റെന്നും അങ്ങിനയല്ല എന്ന് വരുത്തിതീർക്കുന്നവരെ കരുതിയിരിക്കണമെന്നും അവർ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിത്രയിലെ ഇൻഡസ്ട്രിയിൽ മേഖലയിലാണ് ഈ മാസം 23 മുതൽ എൽഎംആർഎ ശാഖയിൽ ഫ്ളെക്സിബിൾ വർക്ക് പെർമ്മിറ്റ് നൽകി തുടങ്ങിയത്. ഇതിനകം നൂറിലധികം പേർ ഇവിടെ നിന്നും ഈ സൗകര്യം ഉപയോഗപ്പെടുത്തി കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ പെർമിറ്റ് അനുവദിച്ചു കിട്ടുന്ന രീതിയിലാണ് ഇവിടെ കാര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. തൊഴിലാളികൾ സ്വയം സ്പോൺസർമാരാകുന്ന സംവിധാനമാണ് ഫ്ളെക്സിബിൾ വർക്ക് പെർമിറ്റ്. ഗൾഫ് മേഖലയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. പ്രതിമാസം 2000 വർക്ക് പെർമിറ്റുകളാണ് അനുവദിക്കുക. പെർമിറ്റ് അനുവദിക്കുന്നവരുടെ പാസ്പോർട്ടിൽ റെസിഡൻസി സ്റ്റിക്കറും പതിക്കും.
ഈ ഒരു പെർമിറ്റ് ലഭിക്കാൻ തങ്ങൾ യോഗ്യരാണോ എന്നറിയാൻ ധാരാളം പേർ എൽഎംആർഎ വൈബ് സൈറ്റ് സന്ദർശിക്കുന്നുണ്ടെന്നും, ഇതിനായി 33150150 എന്ന നന്പറിലേയ്ക്ക് സിപിആർ നന്പർ ഉൾപ്പെടെ നൽകി മെസേജ് അയക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. യോഗ്യരായവരെ എൽഎംആർഎ കോൾ സെന്ററിൽ നിന്ന് വിളിച്ച് അപ്പോയിന്റ്മെന്റ് നൽകും. പെർമിറ്റിനായി ഒരാൾ രണ്ട് വർഷത്തേയ്ക്ക് ചിലവിടേണ്ടത് 1169 ദിനാറാണ്. 60 വയസിന് താഴെ പ്രായമുള്ളവരും നിലവിൽ വർക്ക് പെർമിറ്റ് ഇല്ലാത്തവർക്കും അപേക്ഷ നൽകാം. റെസ്റ്റോറാന്റുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നവർ മെഡിക്കൽ സെർട്ടിഫിക്കേറ്റുകളും നൽകണം. രണ്ടു വർഷമാണ് വിസാ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും അവധിക്ക് നാട്ടിൽ പോയി തിരികെ വരാവുന്നതാണ്.
ഫ്ളെക്സിബിൾ വർക്ക് പെർമ്മിറ്റിനെ പറ്റി കൂടുതലറിയാൻ 17103103 എന്ന നന്പറിലും വിളിക്കാവുന്നതാണ്.

