സിനിമാ മേഖലയിലെ പ്രതിസന്ധികൾ : ഗൾഫ് സ്റ്റേജ് ഷോകളുടെ ഭാവി തുലാസിൽ
മനാമ : നടിയെ തട്ടികൊണ്ടുപോയി മാനംഭഗപ്പെടുത്തിയ കേസിൽപെട്ട് നടൻ ദിലീപ് ജയിലിനകത്തായതും, ഇതേ തുടർന്ന് താരസംഘടനയായ അമ്മയിലെ അംഗങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതുമൊക്കെ പ്രവാസലോകത്ത് അരങ്ങേറാനിരിക്കുന്ന സ്റ്റേജ് ഷോകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. താരങ്ങളോടുള്ള സ്നേഹവും അവരെ കാണാനുള്ള ആഗ്രഹവുമാണ് മിക്കവരെയും ഇത്തരം സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചിരുന്ന പ്രധാന ഘടകം. നാട്ടിലാണെങ്കിൽ ഒരിക്കലും ഇത്രയും അടുത്ത് നിന്ന് ഇവരെ കാണാൻ സാധിക്കല്ലെന്നതും ഇത്തരം സ്റ്റേജ് ഷോകളിൽ ആളുകൾ ഒഴുകിയെത്താൻ കാരണമായിരുന്നു. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ഇവിടെയെത്തുന്ന താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുവാനും അവരുടെ ഷോപ്പിങ്ങ് ആവശ്യങ്ങൾ നിർവ്വഹിച്ചു കൊടുക്കുവാനും ഈ ആരാധകർക്ക് ഹരവുമാണ്.
കടുത്ത ഓഫീസ് തിരക്കുകളുടെ ഇടയിൽ ഇത്തരം സ്റ്റേജ് ഷോകൾ വിരുന്നെത്തുന്പോൾ എത്ര അകലെ നിന്ന് പോലും ഇതിൽ പങ്കെടുക്കാനായി തുനിയുന്ന ധാരാളം ആളുകളുമുണ്ട്. ഉദാഹരണത്തിന് ബഹ്റൈനിലെ സ്റ്റേജ് പരിപാടികൾക്ക് സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ കുടുംബസമേതം വന്നു പോകാറുണ്ട്. ഇവരിൽ മിക്കവരും പ്രവേശന ടിക്കറ്റിനായി പണം മുടക്കുന്നവരാണെങ്കിലും സ്പോൺസർമാർക്കുള്ള കോംപ്ലിമെന്ററി പാസിലൂടെയാണ് മിക്കപ്പോഴും മുൻസീറ്റുകളിൽ ഇരിക്കുന്നവർ സ്റ്റേജ് ഷോയുടെ ഭാഗമാകുന്നത്. ഒരു ഷോ പ്രഖ്യാപ്പിക്കപ്പെട്ടാലുടനെ സംഘാടകന്റെ യാതൊരു ബുദ്ധിമുട്ടുകളും ഓർക്കാതെ ടിക്കറ്റിന് വേണ്ടി ഒരു മടിയുമില്ലാതെ എല്ലാ ദിവസവും വിളിച്ച് കഷ്ടപ്പെടുത്തുന്നവരും ഏറെയുണ്ട്. പലപ്പോഴും ഇത്തരക്കാർ കാരണം പണം കൊടുത്ത് ടിക്കറ്റെടുത്താൽ പോലും ആവശ്യപ്പെട്ട കസേര ലഭിക്കണമെന്നില്ല. പണം വാങ്ങിയ സംഘാടകനാണെങ്കിൽ വാലിന് തീപിടിച്ചത് പോലെ ഓടി നടക്കുന്നുമുണ്ടാകും. സംഘാടകനെ സ്വാധീനിച്ച് ഒപ്പിച്ചെടുക്കുന്ന വൊളന്റീയർ ബാഡ്ജ് കുത്തിയവരാണെങ്കിൽ അവരുടെ സുഹൃത്തുക്കളെ അകത്തേയ്ക്ക് കയറ്റാനുള്ള തത്രപ്പാടിലുമായിരിക്കും. പരിപാടിയുടെ വിജയത്തിനായി ചെറിയ തുക മുതൽ വലിയ തുക വരെ സ്പോൺസർഷിപ്പായി നൽകിയവർക്ക് പോലും പലപ്പോഴും സീറ്റ് ഉണ്ടാകില്ല.
പരിപാടി തുടങ്ങുന്നതിന്റെ ഭാഗമായി അവതാരകയോ അവതാരകനോ സ്റ്റേജിൽ വരാൻപോകുന്ന നടിയെക്കുറിച്ചും, നടനെ കുറിച്ചും, അവർ അഭിനയിച്ച ചിത്രങ്ങളെ പറ്റിയും, കിട്ടിയ അവാർഡുകളെ പറ്റിയുമൊക്കെ ദീർഘനേരം സംസാരിക്കും. ഇതൊക്കെ കഴിഞ്ഞ് ആരെങ്കിലും ഒന്നോ രണ്ടോ പാട്ടും പാടും. ഇതിന് ശേഷമാണ് പ്രധാന താരങ്ങൾ കടന്നുവരിക. മിക്കവാറും ഇവർ പറയുന്നത് ഒരേ കാര്യമാണ്. “പ്രത്യേകമായി ഒന്നും പ്ലാൻ ചെയ്തിട്ടില്ല എങ്കിലും ഒന്ന് രണ്ട് നന്പർ ഇവിടെ കാണിക്കാം, തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക’’ അത് മിമിക്രിയാകാം, മോണോ ആക്ടാകാം, അതുമല്ലെങ്കിൽ കുളിമുറിയിൽ പോലും പാടാൻ പറ്റാത്ത തരത്തിലുള്ള ഗാനമായിരിക്കാം. ഏതായാലും താരങ്ങളോടുള്ള അമിതമായ ആരാധാന കാരണം അതൊക്കെ സഹിച്ചും പൊറുത്തും പാവം പ്രേക്ഷകൻ അപ്പോഴും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്ന പലരും ഇവിടെ എത്തിയശേഷമാണ് കൂടെ സ്റ്റേജിൽ കയറുന്ന മറ്റു കലാകാരന്‍മാരെ പരിചയപ്പെടുന്നത് എന്നതാണ് സത്യം. അപ്പോഴാണ് എന്താണ് സ്റ്റേജിൽ കാണിക്കേണ്ടതെന്നും തീരുമാനിക്കപ്പെടുന്നത്. ശരിയായ പ്ലാനിങ്ങോ, സംവിധാനമോ ഇല്ലാതെ തങ്ങൾ കാട്ടിക്കൂട്ടുന്ന ഏത് തരം കോപ്രായങ്ങൾക്കും ആളുണ്ടാകുമെന്ന വിശ്വാസമാണ് ഇവരുടെ ധൈര്യം. പരസ്പരം നടത്തുന്ന മൊമെന്‍റോ കൊടുക്കൽ വാങ്ങൽ ചടങ്ങുകൾ ടിക്കറ്റെടുത്ത് വന്ന പ്രേക്ഷകനോട് ഒരു വാശി പോലെ മണിക്കൂറുകളോളം തുടരുന്നത് ഗൾഫ് സ്റ്റേജ് ഷോകളുടെ ഒരു പ്രത്യേകതയാണ്. പ്രവാസലോകത്ത് അരങ്ങേറുള്ള വിജ്ഞാന സാഹിത്യ സാംസ്‌കാരിക പരിപാടികളിൽ ഒന്നും തന്നെ ഇതുപോലെ ടിക്കറ്റുകൾ വെച്ച് ഒന്നും നടത്താറില്ല. ആരും വരില്ല എന്നത് തന്നെയാണ് കാരണം. ലാഭമില്ലാത്ത പരിപാടിയാകുന്നത് കൊണ്ട് തന്നെ ഇവിടെ സംഘാടകരുടെ എണ്ണവും ഏറെ കുറയും.
അതേസമയം ഇത്തരം വലിയ സ്റ്റേജ് ഷോകൾ നടക്കുന്പോൾ സന്തോഷിക്കുന്നവരാണ് സ്റ്റേജ് നിർമ്മാണം നടത്തുന്നവർ, ലൈറ്റ് ആന്റ് സൗണ്ട് ചെയ്യുന്നവർ, പ്രിന്റിങ്ങ് പ്രസുകാർ, പരസ്യം നൽകുന്ന മാധ്യമങ്ങൾ, തുടങ്ങിയവർ. ഇവരെ പോലെ സ്റ്റേജ് ഷോകളെ പ്രതീക്ഷിച്ച് മാത്രം ജീവിക്കുന്ന ഇത്തരം ധാരാളം പേർ പ്രവാസഭൂമിയിലുണ്ട്. ചിലർ ഇവിടെ വരുന്നത് പോലും വർഷത്തിൽ ഒന്നോ രണ്ടോ തവണയാണ്. സ്ഥിരം സ്പോൺസർമാരുടെ സഹായത്തോടെ എന്തെങ്കിലും ഒരു പരിപാടി തട്ടികൂട്ടി അവർ കാശുണ്ടാക്കും. ഇവർക്കൊക്കെ സമീപകാല പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധികൾ തന്നെയാണ്. നായകന്‍മാരുടെ വില്ലൻ വേഷങ്ങൾ കണ്ടും കേട്ടും മടുത്തിരിക്കുന്ന ആരാധകർ ഇനി ഈ താരങ്ങളെ കാണാൻ ടിക്കറ്റെടുത്ത് വരുമോ എന്നതാണ് ഇവരുടെ ചോദ്യം. ഗൾഫിലെ ചൂടുകാലം അവസാനിക്കുന്പോഴാണ് സാധാരണ സ്റ്റേജ് ഷോകൾ രംഗത്ത് വരാറുള്ളത്. ഇത്തവണ ഓണവും പെരുന്നാളുമൊക്കെ ഒന്നിച്ച് വരുന്നത് കൊണ്ട് ആ നേരത്ത് വലിയ മെഗാഷോകൾ പദ്ധതിയിട്ടവരെയാണ് സമീപകാല പ്രശ്നങ്ങൾ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

