വിമാനത്താവളത്തിൽ പോലീസുകാരന് കൈക്കൂലി നൽകാൻ ശ്രമിച്ച പ്രതികൾക്ക് ആറ് മാസം തടവ്
മനാമ : രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിന് ബഹ്റൈൻ വിമാനത്താവളത്തിൽ പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ പ്രതികളായ രണ്ട് പേർക്ക് ആറ് മാസം തടവ് ശിക്ഷ.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ക്ലീനർ ആയി ജോലി ചെയ്യുന്ന പ്രതികളിൽ ഒരാൾ കൂട്ടു പ്രതിയായ സുഹൃത്തിന്റെ മേൽ ചുമത്തിയ നിരോധനം പിൻവലിക്കാനും രാജ്യത്തിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കാനും വേണ്ടിയാണ് കഴിഞ്ഞ മെയ് മാസത്തിൽ പോലീസുകാരന് 5000 ബഹ്റൈൻ ദിനാർ വാഗ്ദാനം ചെയ്തത്. കൈക്കൂലി വാഗ്ദാനം ലഭിച്ച പോലീസുകാരൻ അധികാരികളെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതി സുഹൃത്തിനെ വിമാനത്താവള ജീവനക്കാരുടെ വസ്ത്രം ധരിപ്പിക്കുകയും ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് കടക്കാൻ സഹായിക്കുകയും ചെയ്തു. പിന്നീട് ഡിപ്പാർച്ചേഴ്സ് ഹാളിൽ കടക്കാൻ പോലീസുകാരനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും അയാൾ നിരസിക്കുകയും പണം മുൻകൂറായി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ചു പാർക്കിംഗ് ഏരിയയിലെ ഒരു കാറിൽ നിന്ന് 2,000 ബഹ്റൈൻ ദിനാർ വരുന്ന ഒരു എൻവലപ്പുമായി എത്തിയ പ്രതിയെ പിടികൂടുകയായിരുന്നു എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി കാറിൽ പരിശോധന നടത്തിയ പോലീസ്, കൈക്കൂലിയുടെ ശേഷിക്കുന്ന തുകയായ 3000 ബഹ്റൈൻ ദിനാർ വരുന്ന എൻവലപ്പ് കണ്ടെത്തി. സംഭവങ്ങൾ എയർപോർട്ടിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
വിദേശത്ത് യാത്ര നിരോധിക്കപ്പെട്ട വ്യക്തിക്കെതിരെ ഇന്റർപോൾ അന്തർദേശീയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. പ്രതികൾ 5000 ബഹ്റൈൻ ദിനാർ വീതം പിഴയൊടുക്കണമെന്നും വിധിച്ചു. കൈക്കൂലിത്തുക കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

