ഡിഐജി വിനോദ് കുമാർ വൻതോതിൽ കൈക്കൂലി വാങ്ങിയതിന് തെളിവുമായി വിജിലൻസ്
ശാരിക / തിരുവനന്തപുരം
തിരുവനന്തപുരം ജയിൽ കോഴക്കേസിൽ അന്വേഷണം നേരിടുന്ന ഡിഐജി വിനോദ് കുമാറിനെതിരെ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തടവുകാർക്ക് പരോൾ അനുവദിക്കുന്നതിനും ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും വൻതോതിൽ പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും ഡിഐജി കൈക്കൂലി വാങ്ങിയെന്ന വിവരവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം സ്വീകരിച്ചത്. ഇത്തരത്തിൽ എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം കൈപ്പറ്റിയതിന്റെ വ്യക്തമായ തെളിവുകൾ വിജിലൻസിന് ലഭിച്ചുകഴിഞ്ഞു.
വിയ്യൂർ ജയിലിലെ തടവുകാർക്ക് പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനായി വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ഏജന്റായി നിയമിച്ചാണ് ഇയാൾ പണമിടപാടുകൾ നടത്തിയിരുന്നത്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിൽ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങിയതിനും തെളിവുകൾ ലഭിച്ചതോടെയാണ് വിജിലൻസ് നടപടികൾ കർശനമാക്കിയത്. തടവുകാരുടെ കാര്യത്തിൽ മാത്രമല്ല, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായും വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നതായി സൂചനകളുണ്ട്. കുറ്റകൃത്യങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
sfgsg
