ഹമദ് രാജാവ് സുപ്രീം ഡിഫൻസ് കൗൺസിലിലെ അംഗങ്ങളുമായി ചർച്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ: മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്യാൻ സായുധസേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സുപ്രീം ഡിഫൻസ് കൗൺസിലിലെ നിരവധി അംഗങ്ങളുമായി ചർച്ച നടത്തി. സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കുക, യു.എസ്-ഇറാൻ ആണവ ചർച്ചകൾ തുടരുക, മേഖലയിലെ എല്ലാ ജനങ്ങളുടെയും താൽപര്യാർഥം പ്രാദേശിക സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത എന്നിവയെക്കുറിച്ചുള്ള ബഹ്‌റൈന്റെ നിലപാട് ചർച്ചകളിൽ ഇവർ വ്യക്തമാക്കി. ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തെയും ബഹ്‌റൈൻ അപലപിച്ചു. ഇത് പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിലെ സൈനിക, സുരക്ഷാ സ്ഥാപനങ്ങൾക്കിടയിൽ സഹകരണവും സംയോജനവും വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഇന്നലെ ഉദ്യോഗസ്ഥർ അവലോകനം ചെയ്തു. അതേസമയം ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മറ്റു രാജ്യങ്ങളിലെ മന്ത്രിമാരുമായി മേഖല സംഭവവികാസങ്ങൾ അവലോകനം ചെയ്തു. ബ്രിട്ടനിലെ വിദേശകാര്യ-കോമൺവെൽത്ത്-വികസന ഓഫിസിലെ സഹമന്ത്രി ഹാമിഷ് ഫാൽക്കണർ, ജോർഡന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ അയ്മൻ സഫാദി, മൊറോക്കോയുടെ വിദേശകാര്യ, ആഫ്രിക്കൻ സഹകരണ, പ്രവാസി മന്ത്രി നാസർ ബൗറിറ്റ, സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റാന്റിനോസ് കോംബോസ് എന്നിവരുമായാണ് ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാഖിലെ ബഗ്ദാദ്, നജഫ്, ജോർഡനിലെ അമ്മാൻ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള എല്ലാ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും നാളെ വരെ റദ്ദാക്കിയതായി ഗൾഫ് എയർ പ്രഖ്യാപിച്ചു.
daswdsdsa