ഫിഫയുടെ മികച്ച താരം ലെവൻഡോസ്‌കി, മികച്ച വനിതാ താരം അലക്‌സിയ
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ പുരസ്‌കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്‌കി സ്വന്തമാക്കി. അർജന്റീനയുടെ ലയണൽ മെസിയേയും ഈജിപ്ത് സ്‌ട്രൈക്കർ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവന്‍ഡോസ്‌കി ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷവും ലെവൻഡോസ്‌കി തന്നെയാണ് ഫിഫ പുരസ്‌കാരം സ്വന്തമാക്കിയത്. ലെവൻഡോസ്‌കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണുകൾ. ഇത്തവണ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവൻഡോസ്‌കി.
ബാഴ്‌സലോണയുടെ അലക്‌സിയ പുതെയസാണ് ഏറ്റവും മികച്ച വനിതാ താരം. ബാലൺ ഡി ഓർ ജേതാവ് കൂടിയായ അലക്‌സിയ ഫിഫ പുരസ്‌കാരം നേടുന്ന ആദ്യ സ്പാനിഷ് വനിതാ ഫുട്ബാൾ താരമാണ്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്ക് ഒപ്പം ചാന്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, കോപ ഡെ ലെ റൈന എന്നീ കിരീടങ്ങൾ അലക്‌സിയ സ്വന്തമാക്കിയിരുന്നു.